വിദേശങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് രണ്ടു മണിക്കൂറിനകം ക്ലിയറൻസ് നൽകുന്ന പദ്ധതി വിപുലമാക്കാൻ സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റിക്ക് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നിർദേശം നൽകി. വ്യാപാര സ്ഥാപനങ്ങൾ മുഴുവൻ വ്യവസ്ഥകളും പാലിച്ച് വിവരങ്ങൾ ഓൺലൈൻ വഴി സമർപ്പിച്ച ശേഷം ഇ-ലിങ്ക് വഴി ലഭിക്കുന്ന അപേക്ഷകളിൽ, ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് ക്ലിയറൻസ് നൽകൽ, നൽകാതിരിക്കൽ, ചരക്കുകൾ കൈകൾ ഉപയോഗിച്ച് പരിശോധിക്കാൻ ആവശ്യപ്പെടൽ, അധിക രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെടൽ, അപേക്ഷ പഠിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്ന് അറിയിക്കൽ, മറ്റു നടപടികൾ ആവശ്യപ്പെടൽ എന്നിവ അറിയിച്ച് ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ രണ്ടു മണിക്കൂറിനകം മറുപടി നൽകുകയാണ് വേണ്ടത്.
ബന്ധപ്പെട്ട സർക്കാർ വകുപ്പ് രണ്ടു മണിക്കൂറിനകം ഒരു മറുപടിയും നൽകാത്ത പക്ഷം പൂർണമായ അപേക്ഷകളിൽ ചരക്കുകൾക്ക് അതോറിറ്റി സോപാധിക ക്ലിയറൻസ് നൽകും. ചരക്കുകൾ ക്രയവിക്രയം ചെയ്യരുതെന്ന വ്യവസ്ഥയോടെയാണ് ക്ലിയറൻസ് നൽകുക. അന്തിമ ക്ലിയറൻസ് നടപടികൾ പൂർത്തിയാക്കാൻ, സോപാധിക ക്ലിയറൻസ് നൽകിയ ചരക്കുമായി ബന്ധപ്പെട്ട വിവരങ്ങൾ സർക്കാർ വകുപ്പിനെ സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിക്കും. അന്തിമ ക്ലിയറൻസ് ലഭിക്കുന്നതിനു മുമ്പായി ചരക്കുകൾ ക്രയവിക്രയം ചെയ്യുന്ന പക്ഷം സ്ഥാപനങ്ങൾക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കും.