റിയാദ്: അഴിമതി കേസുമായി ബന്ധപ്പെട്ട് 142 സർക്കാർ ജീവനക്കാർ സൗദി അറേബ്യയിൽ അറസ്റ്റിൽ. ജൂലൈ മാസം ദേശീയ അഴിമതി വിരുദ്ധ കമ്മീഷൻ നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആഭ്യന്തരം, പ്രതിരോധം, നാഷണൽ ഗാർഡ്, ആരോഗ്യം, നീതിന്യായം, മുനിസിപ്പൽ ഗ്രാമകാര്യം, പാർപ്പിടം, മാനവവിഭവശേഷി, വിദ്യഭ്യാസം തുടങ്ങിയ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് പിടിയിലായതെന്ന് അധികൃതർ വ്യക്തമാക്കി. സൗദി ഓവർസൈറ്റ് ആന്റ് ആന്റി കറപ്ഷൻ കമ്മീഷൻ അഥവ നസഹയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
അഴിമതി, അധികാര ദുർവിനിയോഗം, കൈക്കൂലി, വ്യാജ രേഖ നിർമാണം തുടങ്ങിയ കേസുകളിലാണ് അറസ്റ്റ്. കഴിഞ്ഞ മാസം നസഹ നടത്തിയ 2354 പരിശോധനകളിൽ 425 സർക്കാർ ജീവനക്കാരെയാണ് അന്വേഷണ വിധേയമാക്കിയത്. ഇവരിൽ വിവിധ തസ്തികകളിൽ ജോലി ചെയ്തിരുന്ന 142 ഉദ്യോഗസ്ഥരാണ് തെളിവുകളോടെ അറസ്റ്റിലായത്.