മക്ക: പെർമിറ്റില്ലാതെ ഹജ്ജിന് എത്തുന്നവർക്ക് 20,000 റിയാൽ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി സൗദി ആഭ്യന്തര മന്ത്രാലയം. ഇത്തരക്കാർ 10 വർഷത്തേക്കു സൗദിയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തും. വ്യാജ ഹജ് സേവകരെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിൽ സമൂഹ മാധ്യമങ്ങളിൽ ആരംഭിച്ച ക്യാംപെയ്‌നിന്റെ ഭാഗമായാണ് മുന്നറിയിപ്പു നൽകിയത്.
നിയമലംഘകർക്ക് വിസയും താമസ, ഗതാഗത സൗകര്യങ്ങളും ഒരുക്കുന്ന സ്ഥാപനത്തിന് 10 വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തുകയും ഒരു ലക്ഷം റിയാൽ പിഴ ചുമത്തുകയും ചെയ്യും. അനുമതിയില്ലാതെ ഹജ്ജിന് എത്തുന്നവരെ സഹായിക്കുന്ന വ്യക്തികൾക്കും സമാന ശിക്ഷ ലഭിക്കും. അതേസമയം, രാജ്യത്തെ സ്വകാര്യ മേഖല ജീവനക്കാർക്ക് ഹജ്ജ് കർമം നിർവഹിക്കാൻ 15 ദിവസത്തെ വേതനത്തോട് കൂടിയ അവധിയ്ക്ക് അവകാശമുണ്ടെന്ന് സൗദി അറേബ്യ. മാനവിശേഷി, സാമൂഹിക വികസന മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
തൊഴിലുടമയ്ക്ക് കീഴിൽ തുടർച്ചയായി രണ്ടുവർഷത്തിൽ കുറയാത്ത കാലയളവിൽ ജോലി ചെയ്തിട്ടുള്ള, നേരത്തെ ഹജ്ജ് നിർവഹിച്ചിട്ടില്ലാത്ത ജീവനക്കാരന് ബലിപെരുന്നാൾ അവധി ഉൾപ്പെടെ 10 ദിവസം മുതൽ പരമാവധി 15 ദിവസം വരെ ഹജ്ജ് അവധിക്ക് അവകാശമുണ്ട്. സ്ഥാപനത്തിന്റെ ജോലിയെ ബാധിക്കാത്ത തരത്തിൽ അവധി ക്രമീകരിക്കാൻ സ്ഥാപന ഉടമയ്ക്ക് അവകാശമുണ്ട്. ഓരോ എത്ര ജീവനക്കാർക്ക് ഹജ്ജ് അവധി അനുവദിക്കാം എന്നത് സംബന്ധിച്ച് സ്ഥാപന ഉടമയ്ക്ക് തീരുമാനമെടുക്കാം.