ജിദ്ദ – സൗദിയിൽ ഒരാഴ്ചക്കിടെ വിവിധ പ്രവിശ്യകളിൽ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 14,244 നിയമ ലംഘകരാണ് പിടിയിലായത്. ഈ മാസം മൂന്നു മുതൽ ഒമ്പതു വരെയുള്ള ദിവസങ്ങളിൽ 8,398 ഇഖാമ നിയമ ലംഘകരും 3,703 നുഴഞ്ഞുകയറ്റക്കാരും 2,143 തൊഴിൽ നിയമ ലംഘകരുമാണ് പിടിയിലായത്. ഇക്കാലയളവിൽ അതിർത്തികൾ വഴി രാജ്യത്ത് നുഴഞ്ഞുകയറാൻ ശ്രമിച്ച 895 പേരും അതിർത്തികൾ വഴി അനധികൃത രീതിയിൽ രാജ്യം വിടാൻ ശ്രമിച്ച 38 പേരും ഇഖാമ, തൊഴിൽ നിയമ ലംഘകർക്കും നുഴഞ്ഞുകയറ്റക്കാർക്കും താമസ, യാത്രാ സൗകര്യങ്ങളും ജോലിയും നൽകിയ ഏഴു പേരുമാണ് അറസ്റ്റിലായത്.\
നിലവിൽ ഡീപോർട്ടേഷൻ സെന്ററുകളിൽ കഴിയുന്ന 38,167 പേർക്കെതിരെ നിയ നടപടികൾ സ്വീകരിച്ചുവരുന്നു. ഇക്കൂട്ടത്തിൽ 6,809 പേർ സ്ത്രീകളാണ്. സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനു മുന്നോടിയായി 32,286 പേർക്ക് താൽക്കാലിക യാത്രാ രേഖകൾ സംഘടിപ്പിക്കാൻ എംബസികളുമായും കോൺസുലേറ്റുകളുമായും സഹകരിക്കുന്നു. 1,732 പേർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ നടപടികൾ സ്വീകരിക്കുന്നു. ഒരാഴ്ചക്കിടെ സൗദിയിൽ നിന്ന് 9,983 നിയമ ലംഘകരെ നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.







