റിയാദ്: സൗദിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയതിന് ശേഷമുള്ള പുതിയ അധ്യയന വർഷം ഓഗസ്റ്റ് 24 ന് ആരംഭിക്കും. പ്രധാന നഗരങ്ങളിൽ ഓഗസ്റ്റ് 31 ന് ക്ലാസുകൾ തുടങ്ങും. കെ.ജി.മുതൽ 12 വരെ എല്ലാ ഗ്രേഡുകളിലും എഐ പ്രതിവാര ക്ലാസുകളുണ്ടാകും.
വിഷൻ 2030ന് അനുസൃതമായി പഠനം ആധുനികവൽക്കരിക്കുക, അക്കാദമിക് നിലവാരവും ഡിജിറ്റൽ കഴിവുകളും മെച്ചപ്പെടുത്തുക, വിദ്യാർഥികളുടെ ക്ഷേമം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പാഠ്യപദ്ധതി പരിഷ്ക്കരണം നടപ്പിലാക്കുന്നത്. വിദ്യാർഥികളുടെ പാഠ്യ, പാഠ്യേതര നിലവാരം നിരീക്ഷിക്കുന്നതിനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതുക്കിയ ടൈംടേബിളിൽ 1 മുതൽ 6 വരെയുള്ള ക്ലാസുകൾക്ക് 33 പ്രതിവാര പീരിയഡുകളുണ്ടായിരിക്കും. ഓരോ പീരിയഡും 45 മിനിറ്റ് ദൈർഘ്യമുണ്ടാകും.
7, 8, 9 ഗ്രേഡുകളിലെ വിദ്യാർഥികൾക്ക് 35ഉം സെക്കൻഡറി വിദ്യാർഥികൾക്ക് 32ഉം പീരിയഡുകളാണ് അനുവദിച്ചിട്ടുള്ളത്. വിദ്യാർഥികളുടെ കലാ, കായിക, സാഹിത്യ വാസനകൾ പരിപോഷിപ്പിക്കുന്നതിന് സമയം കണ്ടെത്തും വിധത്തിലാണ് പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത്. എഐ പാഠ്യപദ്ധതി സൗദി വികസിപ്പിച്ചത് നാഷനൽ കരിക്കുലം സെന്റർ, കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (എസ്ഡിഎഐഎ) തുടങ്ങിയവയുടെ പങ്കാളിത്തത്തോടെയാണ്.