ജിദ്ദ: സൗദിയിൽ ദേശീയ ദിനത്തിന്റെ ഭാഗമായി ഡിസ്കൗണ്ട് വില്പന നടത്താൻ സ്ഥാപനങ്ങൾക്ക് ലൈസൻസുകൾ അനുവദിച്ചു തുടങ്ങി. വാണിജ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സെപ്തംബർ 16 മുതൽ 30 വരെയുള്ള തീയതികളിലാണ് സ്ഥാപനങ്ങൾക്ക് ഡിസ്കൗണ്ട് നൽകാൻ കഴിയുന്നത്. രാജ്യത്ത് പ്രത്യേക ലൈസൻസ് നേടാതെ വിലകുറച്ചുള്ള വില്പന നടത്തുന്നത് ശിക്ഷാർഹമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ദേശീയ ദിനത്തോട് അനുബന്ധിച്ച് ഉൽപ്പന്നങ്ങൾക്ക് പ്രത്യേക വില കിഴിവ് പ്രഖ്യാപിച്ച് വിൽപ്പന നടത്താനാണ് പ്രത്യേക ലൈസൻസ്. വാണിജ്യ മന്ത്രാലയത്തിൽ നിന്നാണ് ലൈസൻസ് നേടേണ്ടത്. ലൈസൻസ് നേടാനായി ഓൺലൈൻ വഴിയാണ് അപേക്ഷ നൽകേണ്ടത്.
വാണിജ്യ സ്ഥാപനങ്ങളിലും ഇ-സ്റ്റോറുകളിലും ദേശീയ ദിന ഓഫറുകൾ നൽകാനായി ലൈസൻസ് നിർബന്ധമാണ്. ഇത്തരത്തിൽ ലഭിക്കുന്ന ലൈസൻസ് സ്ഥാപനത്തിൽ പ്രദർശിപ്പിക്കുകയും വേണം. വിലക്കിഴിവുള്ള സാധനങ്ങളുടെ പ്രൈസ് ടാഗ് പ്രദർശിപ്പിക്കണം. വിലക്കിഴിവുള്ള തരവും ശതമാനവും ഉൾപ്പെടെ മുഴുവൻ വിവരങ്ങളും വ്യക്തമാക്കണം. ബാർകോഡ് മൊബൈൽ ക്യാമറ ഉപയോഗിച്ച് സ്കാൻ ചെയ്ത് ഉപഭോക്താവിന് വിവരങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയണം. നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ മന്ത്രാലയം പ്രത്യേക നിരീക്ഷണം നടത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.