ജിദ്ദ: ജിദ്ദയിലെ വെള്ളക്കെട്ട് തടയാനായി ഡാമുകൾ നിർമിക്കാനൊരുങ്ങി സൗദി അറേബ്യ. പരിസ്ഥിതി മന്ത്രാലയമാണ് ഇതുസംബന്ധിച്ച നടപടികൾ സ്വീകരിക്കുന്നത്. അഞ്ചു പ്രദേശങ്ങളിൽ ഡാമുകൾ പണിയാനാണ് പദ്ധതി.
ജിദ്ദയിലേക്ക് എത്തുന്ന മഴവെള്ളപ്പാച്ചിൽ അവസാനിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മഴപെയ്താൽ ജിദ്ദയിൽ ഗതാഗത തടസ്സവും പ്രളയവും പതിവാണ്. മുനിസിപ്പാലിറ്റിക്ക് കീഴിൽ മണിക്കൂറുകളെടുത്താണ് ഇവ പരിഹരിക്കാറുള്ളത്. ഇതിനെ നേരിടാനാണ് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പുതിയ പദ്ധതി നടപ്പിലാക്കുന്നത്. അസ്ഫാൻ ഉൾപ്പെടെ ജിദ്ദയുടെ വടക്കൻ പ്രദേശങ്ങളിൽ അഞ്ച് ഡാമുകളും ചെക്ക് ഡാമുകളും നിർമിക്കും. പഠനത്തിന്റെ ഭാഗമായി ഫീൽഡ് സന്ദർശനങ്ങൾ പൂർത്തിയായി. മഴക്കെടുതി ഉണ്ടായാൽ നേരിട്ട് ഭീഷണിയാകുന്ന നഗരപ്രദേശങ്ങൾ കണ്ടെത്തി പഠനം നടത്തുന്നതിനാണ് സന്ദർശനം നടത്തുന്നത്.
അതേസമയം, നിലവിലുള്ള അണക്കെട്ടുകൾ പരിശോധിക്കുന്നതിനും പ്രളയ അപകടങ്ങൾ കുറയ്ക്കുന്നതിനും മന്ത്രാലയത്തിന് കീഴിൽ പ്രത്യേക ടീമിനെ നിശ്ചയിച്ചിട്ടുണ്ട്.