റിയാദ്: സൗദിയിൽ ചെറുകിട ഇടത്തരം വാണിജ്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷനിൽ വർധനവ്. ചെറുകിട ഇടത്തരം മേഖലയിൽ ഈ വർഷം രണ്ടാം പാദത്തിൽ 80,000-ത്തിലധികം വാണിജ്യ ലൈസൻസുകൾ വിതരണം ചെയ്തുവെന്നാണ് സൗദി വ്യക്തമാക്കിയത്. സൗദി വാണിജ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്.
രാജ്യത്തിന്റെ എല്ലാ മേഖലകളിലുമായി മൊത്തം അനുവദിച്ച വാണിജ്യ ലൈസൻസുകളുടെ എണ്ണം 17 ലക്ഷം കവിഞ്ഞു. ഇവയിൽ 39400 എണ്ണം ഇ-കൊമേഴ്സ് മേഖലയിലാണ്. ലൈസൻസുകളിൽ 47 ശതമാനവും വനിത ഉടമസ്ഥതയിലുള്ളവയാണ്. 38 ശതമാനം യുവാക്കളുടെ ഉടമസ്ഥതയിലാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ലൈസൻസ് അനുവദിച്ചവയിൽ മുന്നിലുള്ളത് റിയാദ്, മക്ക, കിഴക്കൻ പ്രവിശ്യ എന്നീ മേഖലകളാണ്. റിയാദ് മേഖലയിൽ 28100ഉം, മക്ക മേഖലയിൽ 14,400ഉം, കിഴക്കൻ പ്രവിശ്യയിൽ 12,900വും, അൽഖസീം മേഖലയിൽ 4900വും അസീർ മേഖലയിൽ 3800 ലൈസൻസുകളും അനുവദിച്ചവയിൽ ഉൾപ്പെടും. 10,900 ലൈസൻസുകൾ ലിമിറ്റഡ് ലയബിലിറ്റി കമ്പനികൾക്കായി അനുവദിച്ചുവെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.