റിയാദ്: സ്‌കൂൾ ബസുകളുടെ പ്രവർത്തനത്തിനുള്ള മാനദണ്ഡങ്ങൾ കർശനമാക്കി സൗദി. ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് ഇതുസംബന്ധിച്ച മാനദണ്ഡങ്ങൾ കർശനമാക്കിയത്. പ്രൈമറി തലം മുതൽ താഴോട്ടുള്ള വിദ്യാർഥികളെ കൊണ്ട് പോകുന്ന ബസുകളിൽ ആയമാർ നിർബന്ധമാണെന്ന് പുതിയ മാനദണ്ഡത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
പന്ത്രണ്ട് വർഷത്തിൽ കൂടുതൽ കാലപ്പഴക്കമുള്ള ബസുകൾ സർവീസുകൾക്ക് ഉപയോഗിക്കാൻ കഴിയില്ല. സർവീസ് ആരംഭിക്കുന്നതിന് അതോറിറ്റിയുടെ മൂന്ന് വർഷത്തിൽ കുറയാത്ത ലൈസൻസ് നേടിയിരിക്കണം. പതിനെട്ട് വയസ്സിൽ കുറയാത്തതും ക്രിമിനൽ പശ്ചാതലമില്ലെന്ന് സർട്ടിഫൈ ചെയ്ത ആളുമായിരിക്കണം ആയമാരായി ബസുകളിൽ ഉണ്ടാവേണ്ടത്. ഇവർ വിദ്യാർഥികളെ സഹായിക്കുകയും ബസിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും യാത്രയിലും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്ന്
സ്‌കൂൾ സർവീസ് മേഖലയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ മൂന്ന് വർഷത്തെ ലൈസൻസ് നേടണം. അഞ്ചിൽ കുറയാത്ത ബസുകൾ സ്ഥാപനത്തിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരിക്കണം. ബസ് ഡ്രൈവർമാർക്ക് ‘പ്രൊഫഷണൽ ഡ്രൈവർ കാർഡ്’ ഉണ്ടായിരിക്കണം. കുറഞ്ഞത് 25 വയസ്സ് പ്രായമുണ്ടായിരിക്കണം. ക്രിമിനൽ റെക്കോർഡ് ഉണ്ടായിരിക്കരുത്, അതോറിറ്റി അംഗീകരിച്ച പ്രൊഫഷണൽ കോംപിറ്റൻസി ടെസ്റ്റ് പാസാകണം തുടങ്ങിയ നിബന്ധനകളും പാലിച്ചിരിക്കണമെന്നും നിബന്ധനകളുണ്ട്.
ഓരോ യാത്രയ്ക്കു ശേഷവും ബസ് ശൂന്യമാണെന്നും, വിദ്യാർഥികൾ വാഹനത്തിലുണ്ടായിരിക്കെ ഇന്ധനം നിറയ്ക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അതോറിറ്റിയുടെ ചട്ടങ്ങളിൽ പറയുന്നു.