റിയാദ്: രാജ്യത്തെ കെട്ടിടങ്ങളുടെ വൈദ്യുതി മീറ്ററുകളുടെ വെരിഫിക്കേഷൻ ഉടൻ പൂർത്തിയാക്കണമെന്ന് സൗദി അറേബ്യ. രാജ്യത്തെ മുഴുവൻ കെട്ടിടങ്ങളിലേയും വൈദ്യുതി മീറ്ററുകളുടെ വെരിഫിക്കേഷൻ ഉടൻ പൂർത്തിയാക്കണമെന്നാണ് ഇലക്ട്രിസിറ്റി കമ്പനി അറിയിച്ചിട്ടുള്ളത്. വാടക കെട്ടിടങ്ങളിൽ താമസിക്കുന്ന പ്രവാസികൾക്കും സൗദികളുടെ കെട്ടിടങ്ങൾക്കും ഒരുപോലെ ഉത്തരവ് ബാധകമാണെന്ന് അധികൃതർ വ്യക്തമാക്കി.
വൈദ്യുതി മീറ്ററുകൾ ഇതുവരെ പരിശോധിച്ചിട്ടില്ലാത്തവർക്കാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്. ഓരോ കെട്ടിടങ്ങളിലേയും താമസക്കാർക്ക് പ്രത്യേകം മീറ്ററുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയാൽ വൈദ്യുതി വിച്ഛേദിക്കും. സൗദിയിലെ പല കെട്ടിടങ്ങളിലും ഒന്നിലധികം ഫ്‌ളാറ്റുകളിൽ താമസക്കാരുണ്ടാകും. ഇവർക്ക് ഓരോരുത്തർക്കും വൈദ്യുതി മീറ്ററുകൾ നിർബന്ധമാണ്. പലരും പല അളവിലാകും വൈദ്യുതി ഉപയോഗിക്കുക. ഓരോ മാസവും ബിൽ വിഭജിച്ച് നൽകുമ്പോൾ നീതിയുണ്ടാകില്ല. ഈ സാഹചര്യങ്ങളിൽ ബഹുനില കെട്ടിടങ്ങളിൽ ഒന്നിച്ച് ഒരു ലൈൻ ആണെങ്കിൽ ഉപഭോക്താക്കൾക്ക് പരാതിയുണ്ടെങ്കിൽ കെട്ടിട ഉടമക്കെതിരെ നടപടി വരും. കെട്ടിടത്തിൽ ഒന്നാകെ വൈദ്യുതി വിച്ഛേദിക്കും. ഇത് ഒഴിവാക്കാൻ വൈദ്യുതി മീറ്ററുകളുടെ വെരിഫിക്കേഷൻ ഉടൻ പൂർത്തിയാക്കേണ്ടതാണ്. പരാതിയുള്ള പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് 933 എന്ന ടോൾ ഫ്രീ നമ്പർ വഴി ബന്ധപ്പെടേണ്ടതാണ്.