റിയാദ്: സൗദിയിലെ എണ്ണയിതര കയറ്റുമതി 51,500 കോടി റിയാലായി ഉയർന്നു. സൗദി വ്യവസായ മന്ത്രി ബന്ദർ ബിൻ ഇബ്രാഹിം അൽ ഖുറൈഫ് ആണ് ഇക്കാര്യം അറിയിച്ചത്. 13 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സൗദി ചേംബേഴ്സ് ഫെഡറേഷൻ ആസ്ഥാനത്ത് വ്യവസായ മന്ത്രി സ്വകാര്യ മേഖലാ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ മന്ത്രാലയത്തിന്റെ വ്യാവസായിക നേട്ടങ്ങൾ അവലോകനം ചെയ്തു.
കയറ്റുമതി വികസന അതോറിറ്റിയുടെ സേവനങ്ങൾ 66 രാജ്യങ്ങളിലായി 1,814 കയറ്റുമതിക്കാർ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. 108 പുതിയ കയറ്റുമതി കരാറുകളിലും ഒപ്പുവെച്ചു. 433 പുതിയ ഇറക്കുമതിക്കാർ രജിസ്റ്റർ ചെയ്യുകയും 9 എക്സ്പോർട്ട് ഹൗസുകൾക്ക് ലൈസൻസ് നൽകുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 4,000 ഫാക്ടറികളെ പരമ്പരാഗത നാലാം വ്യാവസായിക വിപ്ലവ സാങ്കേതികവിദ്യകളിൽ നിന്നും നൂതന ഉൽപാദനത്തിലേക്ക് മാറ്റുന്നതിനായി വ്യവസായിക മേഖലാ മത്സരക്ഷമതാ പരിപാടി, സ്റ്റാൻഡേർഡ് ഇൻസെന്റീവ്സ് പ്രോഗ്രാം, ”വഫ്റ” പ്ലാറ്റ്ഫോം, അഡ്വാൻസ്ഡ് മാനുഫാക്ചറിങ് ആന്റ് പ്രൊഡക്ഷൻ സെന്റർ എന്നിവ ആരംഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









