റിയാദ്: 2034 ഓടെ റിയാദ്-ജിദ്ദ ലാൻഡ് ബ്രിഡ്ജ് പദ്ധതി പൂർത്തീകരിക്കുമെന്ന് സൗദി അറേബ്യ റെയിൽവേ (എസ്എആർ). ലാൻഡ് ബ്രിഡ്ജ് പദ്ധതി നടപ്പാക്കാൻ ചൈനീസ് സഖ്യവുമായി ഒരു കരാറിലും എത്തിയിട്ടില്ലെന്ന് സൗദി അറേബ്യ റെയിൽവേ സിഇഒ ബഷർ ബിൻ ഖാലിദ് അൽ-മാലിക് വ്യക്തമാക്കി. പ്രാദേശിക ഘടകങ്ങൾ പരിഗണിക്കുന്നതിൽ കൺസോർഷ്യം പരാജയപ്പെട്ടതിനാലാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സുപ്രധാനമായ റെയിൽ പദ്ധതി പുതിയ സംവിധാനത്തിലൂടെ ഘട്ടം ഘട്ടമായി നടപ്പാക്കും. പദ്ധതി 2034 ന് മുമ്പ് പൂർത്തീകരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
താമസക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനായി എസ്എആർ ചരക്ക് ട്രെയിൻ പ്രവർത്തനങ്ങൾ ഹോഫുഫിൽ നിന്ന് മാറ്റിസ്ഥാപിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വടക്കുഭാഗത്തെ സ്റ്റേഷനെക്കുറിച്ചുള്ള ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. ആദ്യം ഖനന മേഖലക്കായാണ് റെയിൽവേ റൂട്ട് രൂപകൽപ്പന ചെയ്തതെന്നും പിന്നീട് യാത്രാ സേവനങ്ങൾ ചേർക്കുകയായിരുന്നുവെന്നും അതിനാൽ അൽജൗഫ് സ്റ്റേഷൻ സകാക നഗരത്തിൽ നിന്ന് വളരെ അകലെയാണ് സ്ഥിതി ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







