റിയാദ്: ഒരാഴ്ചയ്ക്കിടെ സൗദിയിൽ അറസ്റ്റിലായത് 19,975 വിദേശികൾ. സൗദിയുടെ വിവിധ പ്രദേശങ്ങളിൽ നിന്നാണ് നിയമലംഘകരെ അറസ്റ്റ് ചെയ്തതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അറസ്റ്റിലായവരിൽ 12,906 പേർ താമസ കുടിയേറ്റ നിയമം ലംഘിച്ചവരും 3,918 പേർ അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ചവരും 3,151 പേർ തൊഴിൽ നിയമം ലംഘിച്ചവരുമാണ്.
നിയമലംഘകരിൽ 60 ശതമാനം ഇത്യോപ്യക്കാരും 39 ശതമാനം യെമൻ പൗരന്മാരുമാണ്. ശേഷിച്ചവർ ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യക്കാരാണ്. നിയമലംഘകർക്കു ജോലിയും അഭയവും യാത്രാ സൗകര്യവും ഒരുക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകും. ഇത്തരക്കാർക്ക് 15 വർഷം തടവും 10 ലക്ഷം റിയാൽ പിഴയുമാണ് ശിക്ഷയായി ലഭിക്കുക.







