റിയാദ്: 200 കോടി ഡോളറിന്റെ സൗരോർജ നിക്ഷേപ കരാറിൽ ഒപ്പുവച്ച് സൗദി അറേബ്യയും തുർക്കിയും. തുർക്കി പ്രസിഡന്റ് റജബ് തയീപ് എർദോഗന്റെ റിയാദ് സന്ദർശന വേളയിലായിരുന്നു സുപ്രധാന കരാർ പ്രഖ്യാപിച്ചത്. കരാറിന്റെ ആദ്യ ഘട്ടത്തിൽ തുർക്കിയിലെ സിവാസ്, കരാമൻ പ്രവിശ്യകളിലായി 2,000 മെഗാവാട്ട് ശേഷിയുള്ള 2 സോളർ പ്ലാന്റുകൾ നിർമിക്കും.
ഭാവിയിൽ സോളർ, കാറ്റിൽ നിന്ന് വൈദ്യുതി തുടങ്ങിയ മേഖലകളിലായി 5,000 മെഗാവാട്ട് ഉത്പാദനം ലക്ഷ്യമിടുന്നു. പദ്ധതി പൂർത്തിയാകുന്നതോടെ 21 ലക്ഷം വീടുകൾക്ക് ആവശ്യമായ വൈദ്യുതി നൽകാനാകും. ഈ പ്ലാന്റുകളിൽ നിന്നുള്ള വൈദ്യുതി കുറഞ്ഞ നിരക്കിൽ തുർക്കി സർക്കാർ 30 വർഷത്തേക്കു വാങ്ങും. 2027ൽ നിർമാണം ആരംഭിച്ച് 2029ൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.









