റിയാദ്: നിർമാണ മേഖലയിൽ നിന്നുള്ള പൊടിപടലങ്ങൾ നിയന്ത്രിക്കുന്നതിനും വായു ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി 19 കർശന നിബന്ധനകൾ പുറപ്പെടുവിച്ച് റിയാദ്. നാഷണൽ സെന്റർ ഫോർ എൻവിയോൺമെന്റൽ കംപ്ലയിൻസും റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റിയുമാണ് പുതിയ നിയമങ്ങൾ പുറപ്പെടുവിച്ചത്. 2000 ചതുരശ്ര മീറ്ററോ അതിൽ കൂടുതലോ വിസ്തീർണ്ണമുള്ള നിർമാണ പദ്ധതികൾക്ക് ഈ നിബന്ധനകൾ ബാധകമാണ്. ഓരോ നിയമലംഘനത്തിനും 50,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
നിർമാണ സ്ഥലങ്ങളിൽ പൊടി പറക്കാതിരിക്കാൻ വെള്ളം നനക്കുക, നിർമാണ സാമഗ്രികളുമായി പോകുന്ന ട്രക്കുകൾ കൃത്യമായി മൂടുക, വായുവിന്റെ ഗുണനിലവാരം അളക്കുന്നതിനുള്ള ഉപകരണങ്ങൾ നിർമാണസ്ഥലത്ത് സ്ഥാപിക്കുകയും അവയെ കേന്ദ്രീകൃത നിരീക്ഷണ പ്ലാറ്റ്ഫോമുമായി ബന്ധിപ്പിക്കുകയും ചെയ്യുക തുടങ്ങിയവയാണ് പ്രധാന നിബന്ധനകൾ.







