ജിദ്ദ: റമദാൻ മാസത്തിൽ പള്ളികളിലെ സമാധാനാന്തരീക്ഷം നിലനിർത്തുന്നതിനായി പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ച് സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം. പള്ളികളിൽ ആരാധനയിൽ ഏർപ്പെട്ടിരിക്കുന്നവരുടെ ഏകാഗ്രത തടസ്സപ്പെടുത്തുന്ന രീതിയിൽ തിരിച്ചറിവാകാത്ത ചെറിയ കുട്ടികളെ കൂടെ കൊണ്ടുവരുന്നത് ഒഴിവാക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.
പ്രാർഥനകൾക്കും ഖുർആൻ പാരായണത്തിനും ഏറെ പ്രാധാന്യമുള്ള സമയമായതിനാൽ, പള്ളികളിലെ ശാന്തതയും ആദരവും നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. നമസ്കാരത്തിന് നേതൃത്വം നൽകുന്ന ഇമാംമാർ പ്രവാചക ചര്യയനുസരിച്ച് ലളിതമായ രീതിയിൽ തറാവീഹ് പ്രാർഥനകൾ പൂർത്തിയാക്കണമെന്നും മന്ത്രാലയം നിർദേശം നൽകി.
ഖുനൂത് ഉൾപ്പെടെയുള്ള പ്രാർഥനകൾ ദൈർഘ്യം കുറച്ച് ലളിതമാക്കണം. പ്രായമായവർക്കും ശാരീരിക ബുദ്ധിമുട്ടുള്ളവർക്കും പ്രയാസമുണ്ടാക്കാത്ത രീതിയിൽ ആരാധനകൾ ക്രമീകരിക്കേണ്ടത് അത്യാവശ്യമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.









