റിയാദ്: പ്രൊഫഷണൽ അക്രഡിറ്റേഷൻ ഇല്ലാതെ ജോലി ചെയ്ത 684 എൻജിനീയർമാർ സൗദിയിൽ പിടിയിൽ. സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് ആണ് ഇവരെ പിടികൂടിയത്. രാജ്യത്തെ പ്രമുഖ കമ്പനികളിൽ കർശന പരിശോധന നടന്നിരുന്നു. ഈ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.
എൻജിനീയറിങ് മേഖലയിലെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും തൊഴിൽ രംഗത്തെ സുതാര്യത നിലനിർത്തുന്നതിനും വേണ്ടി കൗൺസിൽ നടത്തുന്ന നിരന്തര നിരീക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു പരിശോധന നടന്നത്. റിയാദ്, ഖോബാർ, ദമ്മാം തുടങ്ങിയ സ്ഥലങ്ങളിലെ 10 പ്രധാന കരാർ പ്രൊജക്റ്റ് മാനേജ്മെന്റ് കമ്പനികളിലായിരുന്നു പ്രധാന പരിശോധന. പിടിയിലായവരിൽ ഭൂരിഭാഗവും പ്രൊഫഷണൽ അക്രഡിറ്റേഷൻ കാലാവധി കഴിഞ്ഞിട്ടും പുതുക്കാതെ ജോലിയിൽ തുടർന്നവരാണ്. നിയമ ലംഘനം നടത്തിയ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമായി 16 ലക്ഷം റിയാൽ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.







