റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമിട്ടെത്തിയ 18 സ്ഫോടക ഡ്രോണുകൾ തകർത്തു. പ്രതിരോധ മന്ത്രാലയം വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി ആണ് ഇക്കാര്യം അറിയിച്ചത്. റിയാദിലും കിഴക്കൻ പ്രവിശ്യയിലുമായി 96 ഡ്രോണുകൾ ഇന്നലെ വിജയകരമായി തകർത്തുവെന്നും അദ്ദേഹം വ്യക്തമാക്കി.
മേഖലയിൽ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ മാത്രം 110 ഡ്രോണുകളാണ് സൗദി സേന തടഞ്ഞത്. യുഎസ് സൈനികരുള്ള അൽ ഖർജ് വ്യോമത്താവളത്തെയാണ് ആക്രമണങ്ങൾ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. റിയാദിലെയും കിഴക്കൻ പ്രവിശ്യയിലെയും എണ്ണപ്പാടങ്ങളിലും തുടർച്ചയായ ആക്രമണശ്രമങ്ങൾ നടക്കുന്നുണ്ട്.









