മക്ക: ഹജ്ജിന് മുന്നോടിയായി ഉംറ വിസകൾ നിർത്തിവെച്ചു. ഇന്ന് മുതൽ പുതിയ വിസകൾ അനുവദിക്കില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഏപ്രിൽ 18ന് മുഴുവൻ തീർഥാടകരും രാജ്യത്തുനിന്ന് മടങ്ങണമെന്നും മന്ത്രാലയം നിർദേശം നൽകി. ഹജ്ജ് തീർഥാടകർക്ക് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. നേരത്തെ ഉംറ വിസകൾ നേടിയിട്ടുള്ളവർക്ക് ഏപ്രിൽ രണ്ടുവരെ രാജ്യത്തേക്ക് പ്രവേശിക്കാനാവും. എന്നാൽ ദുൽഖദ് ഒന്നിന്, അതായത് ഏപ്രിൽ പതിനെട്ടോടെ മുഴുവൻ തീർഥാടകരും രാജ്യത്തുനിന്നും മടങ്ങേണ്ടിവരും.
വിമാനങ്ങൾ റദ്ദാക്കുന്നതോ വൈകുന്നതോ മുന്നിൽകണ്ട് നേരത്തെ യാത്രകൾ പ്ലാൻ ചെയ്യണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു. യാത്ര പുറപ്പെടുന്നതിന് മൂന്നു മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും മന്ത്രാലയം ഒാർമ്മിപ്പിച്ചു.









