റിയാദ്: സൗദി അറേബ്യയിലെ ഫിനാൻസിങ് ഇൻവെസ്റ്റ്മെന്റ് ഫണ്ടുകൾക്ക് ഇനി മുതൽ പൊതുവായ സമാഹരണത്തിന് അനുമതി നൽകും. സൗദി ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. നേരത്തെ ഇത്തരം ഫണ്ടുകൾക്ക് സ്വകാര്യമായി മാത്രമേ പണം സമാഹരിക്കാൻ സൗദിയിൽ അനുവാദമുണ്ടായിരുന്നുള്ളൂ. കൂടുതൽ നിക്ഷേപകരെ ആകർഷിക്കുന്നതിലൂടെ വിപണിയിലെ പണലഭ്യത വർധിപ്പിക്കാനും സൗദി സാമ്പത്തിക മേഖലയുടെ വളർച്ചക്ക് കരുത്തേകാനും ഈ തീരുമാനം സഹായകരമാകും.
നിക്ഷേപ ഉത്പ്പന്നങ്ങൾ വികസിപ്പിക്കുകയും സാമ്പത്തിക വിപണിയിൽ കൂടുതൽ വൈവിധ്യം കൊണ്ടുവരുകയുമാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഫണ്ടുകളുടെ നടത്തിപ്പും മേൽനോട്ടവും എളുപ്പമാക്കുന്നതിനായി ഇതുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും ഉൾപ്പെടുത്തി ഒരു ഏകീകൃത നിയമാവലിയും അതോറിറ്റി തയ്യാറാക്കിയിട്ടുണ്ട്.







