റിയാദ്: ഖനന മേഖലയിൽ വൻ പദ്ധതികളുമായി സൗദി അറേബ്യ. 38 പുതിയ ഖനന ലൈസൻസുകൾ ആണ് ഫെബ്രുവരി മാസം മാത്രം സൗദി വ്യവസായ ധാതു വിഭവ മന്ത്രാലയം അനുവദിച്ചത്. നിർമ്മാണ സാമഗ്രികൾക്കായുള്ള 20 ക്വാറി ലൈസൻസുകൾ, 7 പര്യവേഷണത്തിനുള്ള ലൈസൻസുകൾ, ഖനനത്തിനും ചെറുകിട ഖനികൾക്കുമുള്ള രണ്ട് ലൈസൻസുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സൗദിയുടെ സാമ്പത്തിക വളർച്ചയിൽ ഖനന മേഖലയുടെ പങ്ക് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ജറഹ് അൽ ജറഹ് വ്യക്തമാക്കി.
അതേസമയം രാജ്യത്തെ സജീവമായ ഖനന ലൈസൻസുകളുടെ ആകെ എണ്ണം 2963 ആയി. നിലവിൽ രാജ്യത്ത് അനുവദിച്ചിരിക്കുന്ന ലൈസൻസുകളിൽ ഏറ്റവും അധികം ഉള്ളത് നിർമ്മാണ സാമഗ്രികളും ആയി ബന്ധപ്പെട്ടതാണ്. പര്യവേഷണ ലൈസൻസുകളും ഖനന ലൈസൻസുകളും തൊട്ട് പിന്നാലെയുള്ള സ്ഥാനങ്ങളിലുണ്ട്. ഖനനം ചെയ്യുന്ന ധാതുക്കളുടെ സ്വഭാവം അനുസരിച്ച് 10 വർഷം മുതൽ 30 വർഷം വരെ കാലാവധിയുള്ള വിവിധ വിഭാഗങ്ങളിലായാണ് ഈ അനുമതികൾ നൽകുന്നത്.







