റിയാദ്: സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും ഈ വർഷത്തെ വേനൽക്കാലത്തെ (ജൂൺ-ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലെ) താപനില സാധാരണയേക്കാൾ കൂടുതലായിരിക്കുമെന്ന് നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി. മുൻ സീസണുമായി താരതമ്യപ്പെടുത്തുമ്പോൾ, പടിഞ്ഞാറൻ, തെക്കുപടിഞ്ഞാറൻ, തെക്കൻ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ സീസണിലെ താപനിലയിലെ വർദ്ധനവ് ഒന്ന് മുതൽ രണ്ട് ഡിഗ്രി സെൽഷ്യസ് വരെയാണ്. അതേസമയം ബാക്കിയുള്ള പ്രദേശങ്ങളിൽ ഈ വർദ്ധനവ് കുറവായിരിക്കുമെന്ന് എൻസിഎം വക്താവ് ഹുസൈൻ അൽ-ഖഹ്താനി പറഞ്ഞു.
രാജ്യത്ത് വേനൽക്കാലത്തിന്റെ തുടക്കത്തിലേക്ക് വിരൽ ചൂണ്ടുന്ന കാലാവസ്ഥാ സൂചകങ്ങളൊന്നുമില്ലെന്നും കാലാവസ്ഥാ മാതൃകകളും സമീപകാല വിശകലനങ്ങളും അനുസരിച്ച് നിലവിലെ കാലാവസ്ഥാ രീതികൾ സാധാരണ സീസണൽ ശരാശരിയുമായി പൊരുത്തപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ അവസാനം മുതൽ തുടർച്ചയായി രണ്ടാഴ്ചത്തേക്ക് താപനില ശരാശരിയിലും താഴെയായിരിക്കുമെന്നും തുടർന്ന് രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും താപനില സാധാരണ നിലയിലേക്ക് എത്തുമെന്നും പ്രവചനങ്ങൾ സൂചിപ്പിക്കുന്നതായി അൽ-ഖഹ്താനി വിശദീകരിച്ചു.
കേന്ദ്രം ഇടയ്ക്കിടെ നടത്തുന്ന സീസണൽ കാലാവസ്ഥാ പഠനങ്ങളുടെ ഭാഗമാണ് ഈ പ്രവചനങ്ങളെന്ന് അൽ-ഖഹ്താനി പറഞ്ഞു. ഈ വേനൽക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളും പ്രതീക്ഷിക്കുന്ന മാറ്റങ്ങളും വിശദീകരിച്ചുകൊണ്ട് വരും കാലയളവിൽ എൻസിഎം വിശദമായ കാലാവസ്ഥാ റിപ്പോർട്ട് പുറത്തിറക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാലാവസ്ഥാ വ്യതിയാനങ്ങൾക്കുള്ള തയ്യാറെടുപ്പിലും അവയ്ക്കുള്ള ഒപ്റ്റിമൽ പ്രതികരണത്തിലും എൻസിഎം നൽകുന്ന ഔദ്യോഗിക അപ്ഡേറ്റുകൾ പാലിക്കാൻ അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.







