ജിദ്ദ: ഹജ്ജിന് മുന്നോടിയായി മക്കയിലെയും മദീനയിലെയും ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾ നിയമലംഘനം നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി. ടൂറിസം മന്ത്രാലയമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും മന്ത്രാലയത്തിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും വേണ്ടിയാണ് നടപടി.
നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ 1,000 റിയാൽ മുതൽ 50,000 റിയാൽ വരെ പിഴ ചുമത്തും. സ്ഥാപനം അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികളും ഇവർക്കെതിരെ സ്വീകരിക്കും. ആവർത്തിച്ച് നിയമലംഘനം നടത്തുകയാണെങ്കിൽ കർശന ശിക്ഷാ നടപടികളായിരിക്കും നേരിടേണ്ടി വരിക. നിയമലംഘനം ആവർത്തിക്കുന്ന മുറയ്ക്ക് പിഴ തുക ഇരട്ടിയാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഒരേ നിയമലംഘനം രണ്ടുതവണ ആവർത്തിച്ചാൽ സ്ഥാപനം സ്ഥിരമായി അടച്ചുപൂട്ടുകയോ അല്ലെങ്കിൽ ലൈസൻസ് റദ്ദാക്കുകയോ ചെയ്യും. സ്ഥാപനത്തിന്റെ വലുപ്പവും സൗകര്യങ്ങളും പരിഗണിച്ചായിരിക്കും പിഴയുടെ തോത് നിശ്ചയിക്കുക.
ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും കാലാവധി കഴിഞ്ഞ ലൈസൻസ് ഉപയോഗിക്കുന്നവർക്കുമെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുന്നതായിരിക്കും. ഇത്തരം സ്ഥാപനങ്ങൾക്ക് 10 ലക്ഷം റിയാൽ വരെ പിഴ ചുമത്തുകയോ അല്ലെങ്കിൽ പൂർണമായി അടച്ചുപൂട്ടുകയോ ചെയ്യുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ടൂറിസം-ഹോസ്പിറ്റാലിറ്റി മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും മന്ത്രാലയത്തിന്റെ നിയമങ്ങൾ പൂർണമായും പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.









