റിയാദ്: മരിച്ച വ്യക്തിയുടെ വാഹനം നിയമപരമായ സ്റ്റാറ്റസ് ശരിയാക്കാതെ ഓടിച്ചാൽ പിഴ ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരക്കാർക്ക് 500 റിയാൽ മുതൽ 900 റിയാൽ വരെ പിഴ ലഭിക്കും. നിയമലംഘനം പരിഹരിക്കുന്നത് വരെ വാഹനം കണ്ടു കെട്ടുന്നത് ഉൾപ്പെടെയുള്ള ശിക്ഷ നടപടികളും ഇവർക്കെതിരെ സ്വീകരിക്കുന്നതാണ്. ഇത് സംബന്ധിച്ച വ്യവസ്ഥ ചേർത്ത് പൊതു സുരക്ഷാ ഡയറക്ടറേറ്റ് ഗതാഗത നിയമത്തിൽ ഭേദഗതി വരുത്താൻ നിർദ്ദേശം നൽകി. വാഹനത്തിന്റെ നിയമപരമായ സ്റ്റാറ്റസ് ശരിയാക്കാൻ മരണപ്പെട്ട ആളുടെ അവകാശികളെ പ്രോത്സാഹിപ്പിക്കുകയാണ് ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്.
ഏതെങ്കിലും അവകാശിയോ മറ്റ് കക്ഷിയോ ശരിയായ അംഗീകാരമില്ലാതെ വാഹനം ഓടിച്ചാൽ അതിന്റെ സ്റ്റാറ്റസ് ശരിയാക്കുന്നതുവരെ വാഹനം കണ്ടു കെട്ടാനും ഭേദഗതി ലക്ഷ്യമെടുന്നു. ഇതുവഴി ഗതാഗത നിയമ ലംഘനങ്ങളുടെയും അപകടങ്ങളുടെയും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറുന്നത് തടയുകയും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു. ഇസ്തിത് ലാ പ്ലാറ്റ്ഫോം വഴിയാണ് പൊതുജന അഭിപ്രായത്തിനായി ഡയറക്ടറേറ്റ് നിർദ്ദേശം അവതരിപ്പിച്ചത്.
ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 68 ലെ നാലാം ഖണ്ഡിക ആണ് ഭേദഗതി ചെയ്യുന്നത്. മരണപ്പെട്ട വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വാഹനം അനുമതിയില്ലാതെ ഓടിക്കുന്നത് നിയമലംഘനമായി കണക്കാക്കുന്നതാണ് ഭേദഗതി.









