റിയാദ്: രാജ്യത്ത് സംഭാവനകൾ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ നിയമാവലികൾക്ക് അംഗീകാരം നൽകി സൗദി മന്ത്രിസഭ. രാജ്യത്തിനകത്ത് ലൈസൻസുള്ള ബാങ്കുകളിൽ സംഭാവന ശേഖരണത്തിനായി മാറ്റിവെച്ചിട്ടുള്ള പ്രത്യേക അക്കൗണ്ടുകൾക്ക് മാത്രമേ അംഗീകാരം ഉണ്ടായിരിക്കുകയുള്ളൂ.
വെബ്സൈറ്റുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ, ദേശീയ സംഭാവന പ്ലാറ്റ്ഫോമുകൾ, എടിഎമ്മുകൾ, എസ്എംഎസ് സേവനങ്ങൾ, പിഒഎസ് മെഷീനുകൾ എന്നിവയുൾപ്പെടെ സംഭാവനകൾ നൽകാൻ അനുമതിയുള്ള ഡിജിറ്റൽ മാർഗങ്ങളും പുതിയ നിയമത്തിൽ കൃത്യമായി നിർവചിച്ചിട്ടുണ്ട്. വസ്തുക്കളായുള്ള സംഭാവനകൾ സ്വീകരിക്കുമ്പോൾ ലൈസൻസുള്ള സ്ഥാപനങ്ങൾ നിലവിലുള്ള നിയമങ്ങൾ കർശനമായി പാലിക്കണമെന്നും ആവശ്യമെങ്കിൽ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളിൽ നിന്ന് ആവശ്യമായ അനുമതികൾ വാങ്ങിയിരിക്കണമെന്നും പുതിയ നിയമാവലിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഔദ്യോഗിക ആസ്ഥാനങ്ങൾക്കോ ശാഖകൾക്കോ പുറത്തുനിന്നുള്ള ഇത്തരം സംഭാവന ശേഖരണങ്ങൾ പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. അതേസമയം ലൈസൻസിങ് അതോറിറ്റിയുടെ മുൻകൂർ അനുമതി വാങ്ങുകയും, സംഭാവന ശേഖരിക്കുന്ന സ്ഥലങ്ങൾ, അതിനായി ഉപയോഗിക്കുന്ന പ്രചാരണ മാർഗങ്ങൾ എന്നിവയുടെ വിവരങ്ങൾ സമർപ്പിക്കുകയും ചെയ്താൽ ഇതിൽ ഇളവ് ലഭിക്കും.
വിദേശത്ത് നിന്നുള്ള സംഭാവനകൾ സ്വീകരിക്കുന്നതിൽ ലൈസൻസിങ് അതോറിറ്റിയും ബന്ധപ്പെട്ട വിവിധ സർക്കാർ വകുപ്പുകൾ ഉൾപ്പെടുന്ന കമ്മിറ്റിയും സംയുക്തമായി അപേക്ഷകൾ പരിശോധിച്ച് തീരുമാനമെടുക്കും. സംഭാവന ശേഖരണത്തിനായി ക്യാമ്പയിനുകൾ നടത്തുമ്പോൾ അതിന്റെ ലക്ഷ്യം, ഗുണഭോക്താക്കൾ, ഫണ്ട് വിനിയോഗ പദ്ധതി, ക്യാമ്പയിനായി മാറ്റിവെച്ച അംഗീകൃത ബാങ്ക് അക്കൗണ്ട് എന്നിവയുടെ വിശദമായ വിവരങ്ങൾ സമർപ്പിക്കണം.









