റിയാദ്: മെയ് 18 തിങ്കളാഴ്ച മുതൽ പുണ്യസ്ഥലങ്ങളിൽ ഗ്യാസ് സിലിണ്ടറുകളുടെ പ്രവേശനവും ഉപയോഗവും നിരോധിച്ച് സൗദി സിവിൽ ഡിഫൻസ്. തീർത്ഥാടന കേന്ദ്രങ്ങളിലും പുണ്യസ്ഥലങ്ങളിലെ സർക്കാർ സൗകര്യങ്ങളിലും എല്ലാത്തരം വലുപ്പത്തിലുമുള്ള ദ്രവീകൃത ഗ്യാസ് സിലിണ്ടറുകളുടെ പ്രവേശനത്തിനും ഉപയോഗത്തിനും വിലക്ക് ഏർപ്പെടുത്തിയതായി സിവിൽ ഡിഫൻസ് വ്യക്തമാക്കി.
തീപിടുത്ത സാധ്യത കുറയ്ക്കുന്നതിനായി സിവിൽ ഡിഫൻസ് നടപ്പിലാക്കുന്ന സമഗ്രമായ പ്രതിരോധ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. നിയമം ലംഘിച്ച് ഉപയോഗിക്കുന്ന ഏതെങ്കിലും ഗ്യാസ് സിലിണ്ടറുകളോ പാചക സ്റ്റൗകളോ കണ്ടുകെട്ടുമെന്നും, നിയമലംഘകർക്കെതിരെ ബന്ധപ്പെട്ട സുരക്ഷാ അധികാരികളുമായി ഏകോപിപ്പിച്ച് നിയമനടപടികൾ സ്വീകരിക്കുമെന്നും സിവിൽ ഡിഫൻസ് അറിയിച്ചു.
തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി, മിന, മുസ്ദലിഫ, അറഫത്ത് എന്നീ പുണ്യസ്ഥലങ്ങളിൽ ഗ്യാസ് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പ്രതിരോധ മേൽനോട്ട സംഘങ്ങൾ നിരീക്ഷണ, പരിശോധന കാമ്പെയ്നുകൾ ശക്തമാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.









