റിയാദ്: ബലിപെരുന്നാൾ നമസ്കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാൻ നിർദ്ദേശിച്ച് സൗദി ഇസ്ലാമിക കാര്യമന്ത്രാലയം മന്ത്രി അബ്ദുല്ലത്തീഫ് അൽ ശൈഖ്. പെരുന്നാൾ നമസ്കാരത്തിന് എത്തുന്ന വിശ്വാസികളെ സ്വീകരിക്കുന്നതിനായി ഇദ്ഗാഹുകളും മസ്ജിദുകളും സജ്ജമാക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
ഉമ്മുൽ ഖുറാ കലണ്ടർ അനുസരിച്ച് സൂര്യോദയത്തിന് 15 മിനിറ്റിന് ശേഷമായിരിക്കും രാജ്യത്തെ എല്ലാ ഈദ്ഗാഹുകളിലും വലിയ പള്ളികളിലും പെരുന്നാൾ നമസ്കാരം നടക്കുക. എന്നാൽ ഈദ്ഗാഹുകൾക്ക് തൊട്ടടുത്തുള്ള പള്ളികളിൽ നമസ്കാരം ഉണ്ടാകില്ല.
പെരുന്നാൾ ദിവസത്തെ കാലാവസ്ഥയെക്കുറിച്ച് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പുകൾ കൃത്യമായി നിരീക്ഷിക്കണമെന്നും മന്ത്രി വ്യക്തമാക്കി. മഴ പെയ്യാൻ സാധ്യതയുള്ള നഗരങ്ങളിലും ഗവർണറേറ്റുകളിലും പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രമായി പരിമിതപ്പെടുത്തണം. വിശ്വാസികളുടെ സുരക്ഷയും സൗകര്യവും മുൻനിർത്തിയാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









