ജിദ്ദ: എബോള, ഹാന്റ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിച്ച് സൗദി അറേബ്യ. കോംഗോ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിലെ എബോള ബാധയെയും ഹാന്റ വൈറസിന്റെ പുതിയ സാഹചര്യങ്ങളെയും സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ലോകാരോഗ്യ സംഘടന എബോളയെ അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചതോടെ സൗദിയിലെ രോഗനിർണയ-പ്രതിരോധ സംവിധാനങ്ങൾ അതീവ ജാഗ്രത പുലർത്തുന്നുണ്ട്.
കോംഗോയിൽ നിന്നും രോഗബാധിത പ്രദേശങ്ങളിൽ നിന്നും എത്തുന്നവർക്കുള്ള വിസ നിയന്ത്രണങ്ങൾ കടുപ്പിച്ചതിനൊപ്പം ഉഗാണ്ട, ദക്ഷിണ സുഡാൻ, റുവാണ്ട തുടങ്ങിയ അയൽരാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെയും പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കുന്നുണ്ട്. നിലവിൽ സൗദിയിൽ എവിടെയും ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ജനങ്ങളും തീർഥാടകരും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടി.







