റിയാദ്: ആവശ്യമായ ലൈസൻസുകളില്ലാതെ സാധനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന ഡെലിവറി സ്ഥാപനങ്ങൾക്ക് താക്കീതുമായി സൗദി പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി. നിരവധി ഓൺലൈൻ സ്റ്റോറുകൾ, റീട്ടെയ്ൽ വ്യാപാര സ്ഥാപനങ്ങൾ, റസ്റ്റോറന്റുകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവ നിയമാനുസൃതമായ ലൈസൻസ് ഇല്ലാതെ ഡെലിവറി സർവീസ് നടത്തുന്നതായി അതോറിറ്റിയുടെ നിരീക്ഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് താക്കീതുമായി അധികൃതർ രംഗത്തെത്തിയത്.
മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയും നേരിട്ടും നടത്തുന്ന ഡെലിവറി സർവീസുകളിൽ വലിയൊരു പങ്കും ലൈസൻസില്ലാത്തതാണെന്നും ഇവ നിലവിലുള്ള ഗതാഗത നിബന്ധനകൾ പാലിക്കുന്നില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടി. റോഡ് ട്രാൻസ്പോർട്ട് നിയമപ്രകാരം ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഡെലിവറി ആപ്ലിക്കേഷനുകൾ രാജ്യത്ത് ബ്ലോക്ക് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
നിയമലംഘനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടുകയും ഡെലിവറി നടത്തുന്ന വിദേശികളായ ഡ്രൈവർമാരെ നാടുകടത്തുകയും ചെയ്യും. ലൈസൻസില്ലാതെ ഇത്തരം സർവീസുകൾ നടത്തുന്ന കമ്പനികൾ എത്രയും വേഗം തങ്ങളുടെ പദവി നിയമവിധേയമാക്കണമെന്നും അതത് മേഖലയ്ക്ക് ആവശ്യമായ ലൈസൻസ് നടപടികൾ പൂർത്തിയാക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.









