റിയാദ്: പൊടി നിയന്ത്രണ നിയമലംഘനങ്ങൾക്ക് റിയാദിലെ നിർമ്മാണ പദ്ധതികൾക്ക് 16 മില്യൺ റിയാലിലധികം പിഴ ചുമത്തി. റിയാദിൽ പൊടി നിയന്ത്രണത്തിനുള്ള നടപടിക്രമ ഗൈഡ് ലംഘിച്ചതിനാണ് നാഷണൽ സെന്റർ ഫോർ എൻവയോൺമെന്റൽ കംപ്ലയൻസ് 16 മില്യൺ റിയാലിലധികം പിഴ ചുമത്തിയിരിക്കുന്നത്. 557 നിയമലംഘനങ്ങളാണ് അധികൃതർ കണ്ടെത്തിയത്.
നഗര അതിർത്തിക്കുള്ളിലെ നിർമ്മാണ പദ്ധതികൾക്ക് ചുറ്റുമുള്ള വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. നിർമ്മാണ പദ്ധതികളിൽ ഫീൽഡ് ടീമുകൾ 3,000-ത്തിലധികം പരിശോധനകൾ നടത്തിയതായും, പൊടി പുറന്തള്ളൽ പരിമിതപ്പെടുത്തുന്നതിനുള്ള അംഗീകൃത നടപടികൾ പാലിക്കുന്നതിൽ നിരവധി സൈറ്റുകൾ പരാജയപ്പെട്ടതായി കണ്ടെത്തിയതായും അധികൃതർ ചൂണ്ടിക്കാട്ടി. റിയാദ് സിറ്റിക്കായുള്ള റോയൽ കമ്മീഷനുമായും റിയാദ് മുനിസിപ്പാലിറ്റിയുമായും സഹകരിച്ച് ഫെബ്രുവരിയിലാണ് കാമ്പയിൻ ആരംഭിച്ചത്. നിർമ്മാണ പ്രവർത്തനങ്ങളുടെ പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനും, വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും, പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും, റിയാദിലെ സുസ്ഥിരതയും ജീവിത നിലവാര ലക്ഷ്യങ്ങളും പിന്തുണയ്ക്കുന്നതിനും പൊടി നിയന്ത്രണ നടപടിക്രമങ്ങൾ അനിവാര്യമാണെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
റിയാദിലെ നിർമ്മാണ പദ്ധതികളിൽ ഫീൽഡ് നിരീക്ഷണം തുടരുമെന്നും എല്ലാ ഡെവലപ്പർമാരോടും കരാറുകാരോടും പൊടി നിയന്ത്രണ നടപടിക്രമങ്ങൾ പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും അധികൃതർ കൂട്ടിച്ചേർത്തു.







