റിയാദ്: സൗദിയിൽ ലൈസൻസില്ലാതെ അനധികൃതമായി പ്രവർത്തിച്ച മൂന്ന് വാട്ടർ ഫില്ലിങ്ങ് സ്റ്റേഷനുകൾ അടച്ചുപൂട്ടി. സൗദി വാട്ടർ അതോറിറ്റിയാണ് ഇതുസംബന്ധിച്ച നടപടി സ്വീകരിച്ചത്.
ട്രാഫിക് ജനറൽ ഡയറക്ടറേറ്റ്, പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി എന്നിവയുമായി ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. ജൂലൈ മാസം നാല് ദിവസങ്ങളിലായി നടന്ന മിന്നൽ പരിശോധനയിൽ വിവിധ വിഷയങ്ങളിലായി 490-ലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. റിയാദിലെ അൽ റിമാൽ, നർജീസ്, തുവൈഖ്, അൽ മൂസ, മൻഫൂഹ, യമാമ, അൽ അറീദ് എന്നീ പ്രധാന മേഖലകളിലെ വാട്ടർ ഫില്ലിങ് സ്റ്റേഷനുകളിലും കുടിവെള്ള ടാങ്കറുകളിലുമാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. വാട്ടർ സർവീസ് ദാതാക്കൾക്ക് ആവശ്യമായ ഔദ്യോഗിക ലൈസൻസുകളുണ്ടോയെന്നും സാങ്കേതിക-സുരക്ഷിതത്വ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്നും ഉറപ്പുവരുത്താനായിരുന്നു പരിശോധന.
രജിസ്റ്റർ ചെയ്ത 400ലധികം കേസുകളിൽ 275ഉം വാട്ടർ അതോറിറ്റിയുടെ മുൻകൂർ ലൈസൻസില്ലാതെ സർവീസ് നടത്തിയ കുടിവെള്ള ടാങ്കറുകൾക്കെതിരെയുള്ളതാണ്. 217 എണ്ണം വിവിധ നിയമലംഘനങ്ങൾ നടത്തിയ ടാങ്കറുകൾക്കെതിരെ പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി ചുമത്തിയതാണ്. ഉപഭോക്താക്കൾക്ക് ലഭിക്കുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കാനാണ് പരിശോധന നടത്തിയത്. അംഗീകൃത ലൈസൻസുള്ളവരിൽ നിന്ന് മാത്രം കുടിവെള്ളം വാങ്ങാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് അതോറിറ്റി നിർദ്ദേശം നൽകി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സൗദി വാട്ടർ അതോറിറ്റിയുടെ വെബ്സൈറ്റ് വഴിയോ കാൾ സെന്റർ വഴിയോ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.









