റിയാദ്: സൗദിയിൽ വീണ്ടും ഹൂതി ആക്രമണം. നജ്റാനിൽ ഹൂതികൾ നടത്തിയ ആക്രമണത്തിൽ സൗദികളും പ്രവാസികളുമടക്കം പതിനൊന്ന് പേർക്ക് പരിക്കേറ്റു. പ്രൊജക്ടൈൽ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇതു പതിച്ചുണ്ടായ തീപിടിത്തതിൽ പലർക്കും പൊള്ളലേറ്റു. യമനിലെ സൗദി പിന്തുണയുള്ള ഔദ്യോഗിക സൈന്യത്തിന്റെ ക്യാമ്പിലേക്ക് ഹൂതികൾ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം നാൽപത് കവിഞ്ഞു. ആക്രമണത്തിനെതിരെ സൗദി സൈന്യം പ്രതിരോധ നീക്കം ശക്തമാക്കിയിട്ടുണ്ട്.
പ്രൊജക്ടൈൽ പതിച്ചും തീപിടിച്ചുമാണ് 11 പേർക്ക് പരിക്കേറ്റത്. പരിക്കേറ്റവരിൽ ഏഴു പേർ സൗദി സ്വദേശികളും രണ്ട് പേർ ഈജിപ്ഷ്യൻ പൗരന്മാരും ബാക്കി രണ്ട് പേർ യമൻ, പാക് സ്വദേശികളുമാണ്. പരിക്കേറ്റവരിൽ നാലു വയസ്സുള്ള കുട്ടിയും സ്ത്രീയും ഉൾപ്പെടുന്നു. യമനുമായി അതിരു പങ്കിടുന്ന സൗദിയിലെ നജ്റാൻ, അസീർ, ജിസാൻ, കിഴക്കൻ പ്രവിശ്യ തുടങ്ങിയ അതിർത്തികളിൽ സുരക്ഷാ വിന്ന്യാസം വർധിപ്പിച്ചിട്ടുണ്ട്.
ഇന്നലെ യമനിലെ ഹദ്റമൗത്ത്, മാരിബ് പ്രവിശ്യകളിലെ സൈനിക ക്യാമ്പുകൾക്ക് നേരെയാണ് ഹൂതി വിമതർ മിസൈൽ ആക്രമണം നടത്തിയത്.









