റിയാദ്: ലൈസൻസില്ലാതെ യാത്രക്കാരെ കയറ്റിയതിന് 3 പ്രവാസികൾക്ക് പിഴയും നാടുകടത്തലും വിധിച്ച് സൗദി അറേബ്യ. സാധുവായ ലൈസൻസില്ലാതെ സ്വകാര്യ വാഹനങ്ങളിൽ യാത്രക്കാരെ കയറ്റിയതിനാണ് മൂന്ന് പ്രവാസികൾക്ക് ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി (ടിജിഎ) പിഴ ചുമത്തിയത്. 35,000 റിയാൽ പിഴയാണ് വിധിച്ചത്. ഇവരെ സൗദിയിൽ നിന്നും നാടുകടത്തുകയും ചെയ്യും.
ലൈസൻസില്ലാതെ സ്വകാര്യ വാഹനങ്ങളിൽ യാത്രക്കാരെ കയറ്റിയതിന് ഒരു ഈജിപ്ഷ്യൻ പൗരനും ഇന്ത്യൻ പൗരനും 12,000 റിയാൽ വീതം പിഴ ചുമത്തി. ലൈസൻസില്ലാതെ സ്വകാര്യ വാഹനത്തിൽ യാത്രക്കാരെ കയറ്റിയതിന് മറ്റൊരു പ്രവാസിയ്ക്ക് 11,000 റിയാൽ പിഴ ചുമത്തി.
സാധുവായ ലൈസൻസില്ലാതെ ഗതാഗത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ബാധകമായ ചട്ടങ്ങളുടെ ലംഘനമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ലൈസൻസില്ലാത്ത യാത്രാ ഗതാഗത രീതികൾ നിയന്ത്രിക്കുന്നതിനായി തുടർച്ചയായ പരിശോധനകൾ അധികൃതർ നടത്തുന്നുണ്ട്. ആവശ്യമായ ലൈസൻസുകളില്ലാതെ ഗതാഗത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ലാൻഡ് ട്രാൻസ്പോർട്ട് നിയമം നിരോധിക്കുന്നുവെന്നും അധികൃതർ വ്യക്തമാക്കി. ലൈസൻസുള്ള ഗതാഗത സേവനങ്ങളും സൗകര്യങ്ങളും ഉപയോഗിക്കാനും നിയമപരമായി ലഭ്യമായ ഗതാഗത ഓപ്ഷനുകൾ ഉപയോഗപ്പെടുത്താനും അതോറിറ്റി യാത്രക്കാരോട് അഭ്യർത്ഥിച്ചു.









