റിയാദ്: അഴിമതിക്കേസിൽ സൗദിയിൽ 108 സർക്കാർ ജീവനക്കാർ അറസ്റ്റിൽ. ഓഗസ്റ്റ് അവസാന മാസത്തിൽ അഴിമതി കുറ്റത്തിന് 108 സർക്കാർ ജീവനക്കാരെ അറസ്റ്റ് ചെയ്തതായും അറസ്റ്റിലായവരിൽ ചിലരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചതായും ഓവർസൈറ്റ് ആൻഡ് ആന്റി കറപ്ഷൻ അതോറിറ്റി (നസാഹ) അറിയിച്ചു.
സർക്കാർ സ്ഥാപനങ്ങളിലുടനീളം സമഗ്രത പ്രോത്സാഹിപ്പിക്കുന്നതിനും അഴിമതിക്കെതിരെ പോരാടുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി ഓഗസ്റ്റിൽ നസാഹ പരിശോധന ശക്തമാക്കിയിരുന്നു. ഈ മാസം അതോറിറ്റി 2,659 പരിശോധനകൾ നടത്തി. അഴിമതി കേസുകളിൽ 352 ജീവനക്കാർക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതിനെക്കുറിച്ച് അന്വേഷണവും നടത്തി. അന്വേഷണത്തിന്റെ ഫലമായി ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, നീതിന്യായ മന്ത്രാലയം, വാണിജ്യ മന്ത്രാലയം, മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയം എന്നിവയിൽ നിന്നുള്ള 108 ജീവനക്കാരെ അറസ്റ്റ് ചെയ്തു. കൈക്കൂലി, ഔദ്യോഗിക സ്ഥാനങ്ങൾ ദുരുപയോഗം ചെയ്യൽ എന്നീ കുറ്റങ്ങളാണ് ജീവനക്കാർക്കെതിരെ ചുമത്തിയത്.









