റിയാദ്: ബഹിരാകാശ ഗവേഷണ രംഗത്ത് ചരിത്ര നേട്ടവുമായി സൗദി അറേബ്യ. നാസയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ബഹിരാകാശ പദ്ധതിയായ ‘ആർട്ടെമിസ്’ദൗത്യത്തിൽ പങ്കാളിയാകുന്ന ആദ്യ അറബ് രാജ്യമായി മാറിയിരിക്കുകയാണ് സൗദി. സ്വന്തം ഉപഗ്രഹമായ ‘ഷംസ്’ സൗദി വിജയകരമായി വിക്ഷേപിക്കുകയും അതുമായി ആശയവിനിമയം സ്ഥാപിക്കുകയും ചെയ്തു. ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള മനുഷ്യന്റെ ഭാവി യാത്രകൾക്ക് മുന്നോടിയായുള്ള ‘ആർട്ടെമിസ്-2’ ദൗത്യത്തിന്റെ ഭാഗമായാണ് സൗദി ഉപഗ്രഹം വിക്ഷേപിച്ചത്.
‘ഷംസ്’ ഉപഗ്രഹത്തിന്റെ പ്രധാന ലക്ഷ്യം എന്നത് ബഹിരാകാശത്തെ കാലാവസ്ഥാ വ്യതിയാനങ്ങൾ, സോളാർ റേഡിയേഷൻ, എക്സ്-റേകൾ, കാന്തിക മണ്ഡലം എന്നിവയെക്കുറിച്ച് പഠിക്കുകയാണ്. ഈ ഉപഗ്രഹത്തിൽ ഉപയോഗിച്ചിരിക്കുന്നത് സൗദിയിലെ വിദഗ്ധർ സ്വന്തമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയാണ്. ഇത് രാജ്യത്തിന് വളരെ അഭിമാനകരമായ നേട്ടമാണ്.
2022-ൽ ആർട്ടെമിസ് ഉടമ്പടിയിൽ ഒപ്പുവെച്ചതോടെയാണ് ബഹിരാകാശത്തെ സമാധാനപരമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനുള്ള അന്താരാഷ്ട്ര കൂട്ടായ്മയിൽ സൗദി സജീവ പങ്കാളിയായത്.







