റിയാദ്: സൗദിയിലെ കിംഗ് അബ്ദുൽ അസീസ് റോയൽ റിസർവ് പരിധിയിൽ കന്നുകാലി മേയ്ക്കുന്നതിന് നിരോധനം. കിംഗ് അബ്ദുൽ അസീസ് റോയൽ റിസർവ് ഡെവലപ്മെന്റ് അതോറിറ്റിയുടെ പരിധിയിലുള്ള എല്ലാ മേഖലകളിലും കന്നുകാലി മേയ്ക്കുന്നത് നിരോധിച്ചതായി അധികൃതർ വ്യക്തമാക്കി.
സുമ്മാൻ, ദഹ്ന, അർമ തുടങ്ങിയവ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും വന മേഖലകളിലും നിരോധനം ബാധകം ആയിരിക്കും. അതേസമയം പ്രദേശവാസികളിൽ നിന്നും ഔദ്യോഗിക അനുമതി ലഭിച്ചിട്ടുള്ള വർക്ക് ഇതിൽ ഇളവ് ലഭിക്കുന്നതാണ്. പരിസ്ഥിതി നിയമലംഘകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. നിയമം ലംഘിച്ച് കന്നുകാലികളെ മേയ്ച്ചാൽ ഓരോ കന്നുകാലിക്കും 500 റിയാൽ വീതം പിഴ ലഭിക്കും.
പ്രകൃതിദത്തമായ സസ്യജാലങ്ങളെ സംരക്ഷിക്കുക, ജൈവവൈവിധ്യം നിലനിർത്തുക, അമിതമായ മേച്ചിൽ മൂലം പരിസ്ഥിതിക്ക് ഉണ്ടാകുന്ന ആഘാതം കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നിരോധനം സംബന്ധിച്ച തീരുമാനം സ്വീകരിച്ചത്. പരിസ്ഥിതി സന്തുലിതാവസ്ഥ ഉറപ്പാക്കാനും വന്യജീവികളെ സംരക്ഷിക്കാനും ഈ നിരോധനം അനിവാര്യമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.







