റിയാദ്: സൗദിയിൽ പ്ലസ് വൺ വിദ്യാർത്ഥി ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചു. റിയാദ് ന്യൂ മിഡിൽ ഈസ്റ്റ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ഹനീൻ അബ്ദുസമദ് ആണ് മരിച്ചത്. പത്താം ക്ലാസ് പരീക്ഷാ വിജയത്തിന് ശേഷം പ്ലസ് വണ്ണിലെ ആദ്യ ക്ലാസിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം നടന്നത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെക്ഷൻ ഓഫീസർ അഡ്വ. പി കെ ഹബീബ് റഹ്‌മാന്റെയും റിയാദിലെ പ്രിൻസസ് നൂറ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എൻജിനീയറിംഗിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ കെ ഷയീന്റെയും മകനാണ് ഹനീൻ.
കഴിഞ്ഞ ഏപ്രിൽ അഞ്ചിന് പ്ലസ് വൺ ക്ലാസിന്റെ ആദ്യ ദിനം യൂണിഫോമണിഞ്ഞ് സ്‌കൂളിലേക്ക് പോകാൻ തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് ഹനീൻ വീട്ടിൽ കുഴഞ്ഞുവീണത്. ഉടൻ തന്നെ പ്രിൻസസ് നൂറ യൂണിവേഴ്‌സിറ്റി കാമ്പസിലെ കിങ് അബ്ദുള്ള ബിൻ അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയായിരുന്നു. പത്താം ക്ലാസ് പരീക്ഷക്കു ശേഷം പിതാവും സഹോദരനും നാട്ടിലേക്ക് തിരികെ പോയപ്പോൾ ഉമ്മയ്ക്കും അനിയത്തിക്കും കൂട്ടിനായി റിയാദിൽ തന്നെ തുടരാൻ ആഗ്രഹിച്ച ഹനീൻ കുടുംബത്തിന്റെ വലിയ പ്രതീക്ഷയായിരുന്നു. ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ അവസാന വർഷ ഡിഗ്രി വിദ്യാർത്ഥി ഹാദി അബ്ദുറഹ്‌മാൻ, റിയാദ് ന്യൂ മിഡിൽ ഈസ്റ്റ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ഹയാ ഹബീബ് എന്നിവരാണ് സഹോദരങ്ങൾ.







