റിയാദ്: വിസിറ്റ് വിസയിൽ എത്തിയവരെ മക്കയിലോ പുണ്യസ്ഥലങ്ങളിലോ താമസിക്കാൻ അനുവദിക്കുകയോ, അവർക്ക് അവിടെ തുടരാൻ ആവശ്യമായ സഹായങ്ങൾ നൽകുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.
ഇത്തരക്കാരെ ഏതെങ്കിലും താമസസ്ഥലങ്ങളിൽ പാർപ്പിക്കുകയോ, അവർക്ക് ഒളിച്ചുതാമസിക്കാൻ സൗകര്യം ചെയ്യുകയോ, മക്കയിലും പുണ്യസ്ഥലങ്ങളിലും തുടരാൻ സഹായിക്കുകയോ ചെയ്യുന്നവർക്ക് 1,00,000 റിയാൽ പിഴ ചുമത്തുമെന്ന് മന്ത്രാലയം അറിയിച്ചു. നിയമലംഘകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് പിഴ തുകയും ഇരട്ടിക്കും. വിസിറ്റ് വിസകൾ ഒരു കാരണവശാലും ഹജജ് നിർവഹിക്കാൻ അതിന്റെ ഉടമക്ക് അനുവാദം നൽകുന്നില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ദുൽഖഅദ് മാസം ഒന്നാം തീയതി മുതൽ ദുൽഹിജ്ജ മാസം 14-ാം തീയതി വരെയുള്ള കാലയളവിൽ മക്കയിലോ പുണ്യസ്ഥലങ്ങളിലോ പ്രവേശിക്കാനോ അവിടെ തുടരാനോ ശ്രമിക്കുന്ന വിസിറ്റ് വിസക്കാർക്ക് 20,000 റിയാൽ വരെ പിഴ ചുമത്തും. ഏതെങ്കിലും തരത്തിലുള്ള വിസിറ്റ് വിസക്ക് അപേക്ഷ നൽകുകയും, ആ വിസയിൽ വന്നയാൾ ഹജ്ജ് പെർമിറ്റ് ഇല്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിക്കുകയോ അല്ലെങ്കിൽ നിശ്ചിത കാലയളവിൽ മക്കയിലും പുണ്യസ്ഥലങ്ങളിലും തുടരുകയോ ചെയ്താൽ, അവർക്ക് വിസ സ്‌പോൺസർ ചെയ്ത വ്യക്തിക്ക് 1,00,000 റിയാൽ വരെ പിഴ ചുമത്തും.







