റിയാദ്: രാജ്യത്ത് പുതുതായി ആരംഭിച്ചതും രണ്ട് വർഷത്തിൽ താഴെ മാത്രം പ്രവർത്തന പാരമ്പര്യമുള്ളതുമായ ബിസിനസ് സ്ഥാപനങ്ങൾക്ക് ഇനി മുതൽ അനുവദിക്കുന്ന ഇൻസ്റ്റന്റ് വിസകളുടെ എണ്ണം നിജപ്പെടുത്തി സൗദി അറേബ്യ. ഇൻസ്റ്റന്റ് വിസകളുടെ എണ്ണം അഞ്ചായാണ് നിജപ്പെടുത്തിയത്. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള ക്വിവ പ്ലാറ്റ്ഫോമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. രണ്ട് വർഷത്തിൽ കൂടുതൽ കാലമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നിബന്ധനകൾക്ക് വിധേയമായി 50 ഇൻസ്റ്റന്റ് വിസകൾ വരെ ലഭിക്കുമെന്ന് പ്ലാറ്റ്ഫോം വ്യക്തമാക്കി. ഒരേ ആഴ്ചയിൽ തന്നെ ഒന്നിലധികം അപേക്ഷകളിലൂടെയോ ഒറ്റ അപേക്ഷയിലൂടെയോ ഈ വിസകൾ ലഭ്യമാക്കാം.
വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി ‘ക്വിവ’ പ്ലാറ്റ്ഫോം മുന്നോട്ടുവെക്കുന്ന പ്രധാന നിബന്ധനകൾ എന്തെല്ലാമാണെന്ന് അറിയാം.
* സ്ഥാപനം സജീവമായിരിക്കണം.
* എല്ലാ ജീവനക്കാരുടെയും വർക്ക് പെർമിറ്റുകൾ സാധുവായിരിക്കണം.
* സ്ഥാപനത്തിന്റെ കൊമേഴ്സ്യൽ രജിസ്ട്രേഷൻ നിലവിലുണ്ടായിരിക്കണം.
* സ്ഥാപനം ‘മീഡിയം ഗ്രീൻ’ വിഭാഗത്തിലോ അതിനു മുകളിലോ ആയിരിക്കണം.
* വേജ് പ്രൊട്ടക്ഷൻ നിയമം പൂർണ്ണമായി പാലിച്ചിരിക്കണം.
* ആഭ്യന്തര മന്ത്രാലയത്തിന്റെ പ്ലാറ്റ്ഫോമുകളിൽ ആവശ്യമായ സാമ്പത്തിക ബാലൻസ് ഉണ്ടായിരിക്കണം.
* 10-ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾ വാർഷിക സ്വയം വിലയിരുത്തൽ (Self-assessment) പൂർത്തിയാക്കിയിരിക്കണം.
* ജീവനക്കാരുടെ ജോലിസ്ഥലം ക്വിവ പ്ലാറ്റ്ഫോമിൽ രേഖപ്പെടുത്തിയിരിക്കണം.
* തൊഴിലുടമയ്ക്ക് കുറഞ്ഞത് 18 വയസ്സ് തികഞ്ഞിരിക്കണം.
സ്ഥാപനത്തിന്റെ സൗദിവൽക്കരണ നിരക്ക് വർദ്ധിക്കുന്നതിനനുസരിച്ച് വിസ അനുവദിക്കുന്നതിൽ മാറ്റങ്ങൾ വരുത്താൻ കഴിയും.







