റിയാദ്: കൊലപാതക കേസിൽ സൗദി അറേബ്യയിലെ റിയാദിൽ ജയിലിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന കേസിൽ സുപ്രധാന വിധി പുറപ്പെടുവിച്ച് സൗദി കോടതി. റഹീം അടുത്ത വർഷം ജയിൽ മോചിതനാകും. പൊതുഅവകാശ നിയമ പ്രകാരം റഹീമിനെ 20 വർഷത്തെ തടവിന് കോടതി ശിക്ഷ വിധിച്ചു. നിലവിൽ 19 വർഷം ജയിലിൽ കഴിഞ്ഞ റഹീമിന് ഒരു വർഷം കൂടി തടവ് ശിക്ഷ പൂർത്തിയാക്കേണ്ടതുണ്ട്. അടുത്ത വർഷം ഡിസംബറോടു കൂടി ശിക്ഷാ കാലാവധി കഴിയും. 13 തവണ കേസ് മാറ്റിവെച്ചിരുന്നു.
2006ലാണ് റഹീം അറസ്റ്റിലാകുന്നത്. സൗദി പൗരന്റെ മകന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്്. അബ്ദുറഹീം കേസിൽ സൗദി പൗരന്റെ ബന്ധുക്കൾ ദിയാധനം വാങ്ങി ഒത്തു തീർപ്പിന് തയ്യാറായതിന്റെ അടിസ്ഥാനത്തിൽ പണം കൈമാറിയിരുന്നു. 15 മില്യൻ റിയാൽ മോചനദ്രവ്യം നൽകിയതോടെയാണ് വധശിക്ഷയെന്ന ആവശ്യത്തിൽ നിന്ന് കൊല്ലപ്പെട്ട സൗദി പൗരന്റെ കുടുംബം പിൻവാങ്ങിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് തടവ് അടക്കമുള്ള ശിക്ഷകളിലെ വാദമാണ് കോടതിയിൽ ഇപ്പോൾ നടന്നുവന്നിരുന്നത്.
അതേസമയം വിധി പകർപ്പ് കിട്ടിയതിന് ശേഷം അഭിഭാഷകരുമായി സംസാരിച്ച് അപ്പീൽ ഉൾപ്പടെയുള്ള നിയമ സാധ്യത ആലോചിക്കുമെന്ന് റഹീം സഹായ സമിതി അറിയിച്ചു.