റിയാദ്: ജൂൺ 30ന് മുമ്പ് രാജ്യത്തെ എല്ലാ കമ്പനികളും സ്ഥാപനങ്ങളും തങ്ങളുടെ വാർഷിക സാമ്പത്തിക റിപ്പോർട്ടുകൾ സമർപ്പിക്കണമെന്ന് നിർദ്ദേശിച്ച് സൗദി അറേബ്യ. വാണിജ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. സമയപരിധി പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പിഴയുൾപ്പെടെയുള്ള നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നാണ് മന്ത്രാലയം അറിയിച്ചിട്ടുള്ളത്.
രാജ്യത്തെ നിയമമനുസരിച്ച്, ഓരോ സാമ്പത്തിക വർഷത്തിന്റെയും അവസാനം കമ്പനികൾ അവരുടെ സാമ്പത്തിക അവലോകന റിപ്പോർട്ട് തയ്യാറാക്കി ആറ് മാസത്തിനകം വാണിജ്യ മന്ത്രാലയത്തിന് സമർപ്പിക്കേണ്ടതുണ്ട്. നിർദ്ദേശം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കമ്പനി ആർട്ടിക്കിൾ 17 പ്രകാരം പിഴ ചുമത്തുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് അറിയിപ്പ്.
രാജ്യത്തെ അംഗീകൃത അക്കൗണ്ടിംഗ് മാനദണ്ഡങ്ങൾ അനുസരിച്ച് ഓഡിറ്റ് ചെയ്ത റിപ്പോർട്ടുകളാണ് സമർപ്പിക്കേണ്ടത്. ഈ റിപ്പോർട്ട് സമർപ്പിക്കുന്നതിനുള്ള പൂർണ്ണ ഉത്തരവാദിത്വം കമ്പനി പ്രസിഡന്റ്, ഡയറക്ടർ അല്ലെങ്കിൽ ഡയറക്ടർ ബോർഡ് ചെയർമാൻ തുടങ്ങിയവർക്കായിരിക്കും.