ജിദ്ദ: രാജ്യത്തെ ഹോട്ടലുകളിൽ ഭക്ഷണത്തിലെ ചേരുവകൾ, കഫീൻ, കലോറി എന്നിവ വിശദീകരിക്കുന്ന ബോർഡുകൾ സ്ഥാപിക്കുന്നത് ജൂലൈ ആദ്യത്തോടെ നിർബന്ധമാണെന്ന് സൗദി അറേബ്യ. സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി ആണ് ഇക്കാര്യം അറിയിച്ചത്. ഉപഭോക്താക്കൾക്ക് അവർ കഴിക്കുന്ന ഭക്ഷണം സംബന്ധിച്ച് കൂടുതൽ കൃത്യമായ വിവരങ്ങൾ ലഭ്യമാക്കണമെന്നാണ് നിർദ്ദേശം.
ഉയർന്ന അളവിൽ ഉപ്പ് അടങ്ങിയ ഭക്ഷണങ്ങളുടെ സമീപം അക്കാര്യം പ്രത്യേകം രേഖപ്പെടുത്തണം. പാനീയങ്ങളിലെ കഫീന്റെ അളവ് എത്രയാണ്, ഭക്ഷണം കഴിക്കുന്നതിലൂടെ ലഭിക്കുന്ന കലോറി എരിച്ചു കളയാൻ എത്ര സമയം എടുക്കും തുടങ്ങിയ വിവരങ്ങൾ മെനുവിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്യുന്ന സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമാണ്. ഭക്ഷണശാല ഉടമകൾക്കും ഉപഭോക്താക്കൾക്കും സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ വെബ്‌സൈറ്റിലെ ഓൺലൈൻ കഫീൻ കാൽക്കുലേറ്റർ ഉപയോഗിക്കാവുന്നതാണെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.