ജിദ്ദ: ക്രൂയിസ് കപ്പൽ യാത്രക്കാർക്കായി പ്രത്യേക ദ്വീപുകൾ സജ്ജമാക്കി സൗദി. ചെങ്കടലിലെ ദ്വീപുകളാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്. സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റിനു കീഴിലെ സൗദി ക്രൂയിസ് കമ്പനി ജിദ്ദയിൽ നടന്ന ചടങ്ങിൽ പിസി മറൈൻ സർവീസ് കമ്പനിയുമായി കരാറിൽ ഒപ്പുവെച്ചു.
സൗദിയുടെ ചെങ്കടൽ തീരം നൂറിലേറെ ചെറുദ്വീപുകളാൽ നിറഞ്ഞതാണ്. സൗദി ഇവ ടൂറിസത്തിനായി ഉപയോഗപ്പെടുത്തുന്നു. ഈ വർഷം ഡിസംബറോടെ സന്ദർശകരെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ദ്വീപുകൾ. സൗദിയിൽ സമുദ്ര വിനോദസഞ്ചാര മേഖല ശക്തിപ്പെടുത്താനുള്ള സൗദി ക്രൂയിസ് കമ്പനിയുടെ പ്രധാന ചുവടുവെപ്പാണ് പുതിയ പദ്ധതി.
പദ്ധതി നടപ്പാക്കുന്നത് വിഷൻ 2030 ന്റെ ലക്ഷ്യങ്ങളുടെ ഭാഗമായാണ്. ബീച്ച് ക്ലബ്ബുകൾ, സ്വകാര്യ വില്ലകൾ, സൺബാത്ത് ഏരിയ തുടങ്ങി സന്ദർശകർക്ക് അവിസ്മരണീയ അനുഭവങ്ങൾ നൽകുന്ന ഇടമായി ദ്വീപുകളെ മാറ്റുന്നതാണ് പദ്ധതി.