റിയാദ്: സൗദിയിൽ ഡെലിവറി മേഖലയിലെ സ്ഥാപനങ്ങൾക്ക് ഹോം ഡെലിവറി പെർമിറ്റ് നിർബന്ധമാക്കികൊണ്ടുള്ള നിയമം അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരും. ജൂലൈ ഒന്ന് മുതലായിരിക്കും നിയമം കർശനമാക്കുകയെന്ന് അധികൃതർ വ്യക്തമാക്കി. പെർമിറ്റുകൾ ലഭ്യമാക്കിയിട്ടുള്ളത് ബലദി പ്ലാറ്റ്‌ഫോം വഴിയാണ്.
മുനിസിപ്പാലിറ്റി ആന്റ് ഹൗസിംഗ് മന്ത്രാലയമാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്. ഭക്ഷണ, ഭക്ഷ്യേതര ഡെലിവറി സ്ഥാപനങ്ങൾക്ക് നിയമം ബാധകമാകും. ജീവനക്കാർക്ക് ആരോഗ്യ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം, ബന്ധപ്പെട്ട അതോറിറ്റിയിൽ നിന്ന് അനുമതി നിർബന്ധമാണ്. വാഹനത്തിൽ സ്ഥാപനത്തിന്റെ പേര് അല്ലെങ്കിൽ ലോഗോ വ്യക്തമാക്കണം, വാഹനം സാങ്കേതികവും ആരോഗ്യപരവുമായ മാനദണ്ഡങ്ങൾ പാലിക്കൽ നിർബന്ധമാണ് തുടങ്ങിയവയാണ് പെർമിറ്റുകൾ ലഭ്യമാകാൻ സ്ഥാപനങ്ങൾ പാലിക്കേണ്ട വ്യവസ്ഥകൾ.
ജൂലൈ ഒന്നിന് മുൻപായി പെർമിറ്റ് എടുക്കണമെന്നാണ് നിർദേശം. ഡെലിവറി സേവനം നിയന്ത്രിക്കുക, ആരോഗ്യ, സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കുക, ഉപഭോക്താക്കളുടെ വിശ്വാസം വർധിപ്പിക്കുക തുടങ്ങിയവയുടെ ഭാഗമായാണ് നടപടി.