ജിദ്ദ- ജിദ്ദ സൂപ്പർ ഡോമിൽ നാലു ദിവസമായി നടന്നുവന്നിരുന്ന ഹജ് എക്‌സ്‌പോക്ക് സമാപനം. അറുപതോളം രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്ത ഹജ് എക്‌സ്‌പോ കാണാൻ നിരവധി പേരാണ് എത്തിയത്. ആദ്യമായി വിവിധ രാജ്യങ്ങളുടെ ഹജ് കരാർ ഒപ്പുവെക്കുന്ന ചടങ്ങും ഹജ് എക്‌സ്‌പോയിൽ നടന്നു. ഹജ് തീർഥാടകർക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാനും സേവനങ്ങൾ നൽകാനും 13 രാജ്യങ്ങളുമായി ഹജ്, ഉംറ മന്ത്രാലയം കരാറുകൾ ഒപ്പുവെച്ചു. ഈജിപ്ത്, യു.എ.ഇ, സെനഗൽ, ഘാന, ഛാഢ്, താജിക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, തായ്‌ലന്റ്, ദക്ഷിണാഫ്രിക്ക, കിർഗിസ്ഥാൻ, ബെനിൻ, ശ്രീലങ്ക, ടാൻസാനിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഔദ്യോഗിക സംഘങ്ങളുമായി ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുൽ ഫത്താഹ് മുശാത്ത് ആണ് ഹജ് എക്‌സ്‌പോക്കിടെ കരാറുകൾ ഒപ്പുവെച്ചത്. ഇന്ത്യ അടക്കം നിരവധി രാജ്യങ്ങളുമായി കഴിഞ്ഞ ദിവസങ്ങളിൽ സൗദി അറേബ്യ ഹജ് കരാറുകൾ ഒപ്പുവെച്ചിരുന്നു.
