റിയാദ്- ഈ വർഷത്തെ ആഭ്യന്തരഹജ്ജിനുള്ള അപേക്ഷ ദുൽഹിജ്ജ ഏഴ് (ജൂൺ 25) വരെ സ്വീകരിക്കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. നുസുക് ആപ്ലിക്കേഷൻ വഴിയോ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ ആണ് ഹജ്ജിന് അപേക്ഷിക്കേണ്ടത്. നിശ്ചിത തിയ്യതിക്കകം അപേക്ഷ അവസാനിച്ചാൽ പിന്നീട് അപേക്ഷ സ്വീകരിക്കില്ല. ബുക്കിംഗ് പൂർത്തിയായാൽ അപേക്ഷകന് മൊബൈലിൽ സന്ദേശം എത്തും. ഇക്കാര്യം സൈറ്റ് വഴയോ ആപ്ലിക്കേഷൻ വഴിയോ പരിശോധിക്കാവുന്നതാണ്.
3984 മുതൽ 11435 വരെയുള്ള നാല് പാക്കേജുകളാണ് ആഭ്യന്തര ഹാജിമാർക്ക് ഇക്കുറി പ്രഖ്യാപിച്ചിട്ടുള്ളത്. പണം ഒന്നിച്ചോ മൂന്ന് ഘട്ടമായോ അടക്കാവുന്നതാണ്. പണമടച്ച് കഴിഞ്ഞാൽ ആശ്രിതരെ ചേർക്കാൻ സാധിക്കില്ല. ബുക്കിംഗിന് അപേക്ഷിച്ചാൽ പിന്നീട് ഓൺലൈൻ വഴി റദ്ദാക്കാൻ സാധിക്കില്ല. അതേസമയം ഹജ് നിർവ്വഹിക്കണമെങ്കിൽ ഹജ്ജ് വിസയോ അല്ലെങ്കിൽ സൗദി അറേബ്യയിലെ ഇഖാമയോ വേണമെന്നും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.