റിയാദ്: കഴിഞ്ഞ ഹജ്ജ് സീസണിൽ വിമാന ഗതാഗതത്തിൽ രേഖപ്പെടുത്തിയത് എട്ട് ശതമാനം വർദ്ധനവ്. ഈ കാലയളവിൽ ഒന്നര ലക്ഷത്തിനടുത്ത് വിമാന യാത്രകളാണ് പൂർത്തിയാക്കിയത്. സൗദി എയർ നാവിഗേഷൻ സർവീസ് കമ്പനിയാണ് ഇതു സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.
സൗദിക്കകത്തേക്ക് പൂർത്തിയാക്കിയ വിമാന യാത്രകൾ 74,900 ആണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15 ശതമാനമാണ് വർധനവാണുണ്ടായിരിക്കുന്നത്. സൗദിയിൽ നിന്നും വിവിധ രാജ്യങ്ങളിലേക്ക് നടത്തിയത് 66,000 യാത്രകളാണ്. 213 എയർലൈൻ കമ്പനികളാണ് ഇത്തവണത്തെ ഹജ്ജ് സീസണിൽ സേവനം നൽകിയത്. സൗദിയുടെ എയർ നാവിഗേഷൻ സംവിധാനത്തിന്റെ പുരോഗതി പ്രതിഫലിപ്പിക്കുന്നതാണ് ഈ നേട്ടം.
ബാഗേജ് രഹിത യാത്രക്കാർ എന്ന പദ്ധതിയും ഇത്തവണ നടപ്പാക്കിയിരുന്നു. ഇത് വഴി മക്ക മദീന എന്നിവിടങ്ങളിൽ ബാഗേജുകൾ തീർഥാടകർക്ക് നേരിട്ടെത്തിച്ചു. പത്തു ലക്ഷത്തിലേറെ തീർഥാടകരാണ് പദ്ധതിയുടെ ഭാഗമായത്. കൈകാര്യം ചെയ്തത് 16 ലക്ഷത്തിലേറെ ബാഗേജുകളും. മുൻകൂട്ടി സംസം വെള്ളം നാട്ടിലെത്തിച്ചു കൊടുക്കുന്ന സേവനവും ലഭ്യമാക്കിയിരുന്നു. 8,56,000 ബോട്ടിലുകളാണ് ഇതുവഴി വിവിധ രാജ്യങ്ങളിലേക്കായി എത്തിച്ചത്.