റിയാദ്: സൗദി അറേബ്യയിൽ ശക്തമായ മഴ അനുഭവപ്പെട്ടേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാൽ പൗരന്മാരും താമസക്കാരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. മുൻകരുതലുകൾ സ്വീകരിക്കണമെന്നും വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള സ്ഥലങ്ങൾ ഒഴിവാക്കാനും സുരക്ഷിതമായ സ്ഥലങ്ങൾ തേടാനും സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് പൊതുജനങ്ങളോട് നിർദ്ദേശിച്ചു.
രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് പ്രതീക്ഷിക്കുന്നത്. മക്ക മേഖലയിൽ പൊടി കാറ്റും മിതമായതോ കനത്തതോ ആയ മഴയും ആലിപ്പഴ വർഷവും ഉണ്ടായേക്കാം. റിയാദ് മേഖലയിലും ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
രാജ്യത്തെ കിഴക്കൻ മേഖല, നജ്റാൻ, അൽ ബഹ, അസീർ, ജിസാൻ എന്നിവിടങ്ങളിൽ മിതമായതോ കനത്തതോ ആയ മഴയും മദീന, വടക്കൻ അതിർത്തികൾ, ഖസിം എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയും അനുഭവപ്പെടാൻ സാധ്യതയുണ്ട്.