സൗദിയിൽ ഔദ്യോഗിക നടപടിക്രമങ്ങൾ ഗ്രിഗോറിയൻ കലണ്ടർ അടിസ്ഥാനമാക്കി നടത്തുന്നതിന് സൗദി മന്ത്രിസഭ അംഗീകാരം നൽകി. നിലവിൽ ഉപയോഗിച്ച് വരുന്ന ഹിജ്റി കലണ്ടറുകൾക്ക് പകരമായാണ് ഗ്രിഗോറിയൻ കലണ്ടറുകൾ ഔദ്യോഗിക കാര്യങ്ങൾക്കായി ഉപയോഗിക്കുന്നത്. എന്നാൽ ഇസ്ലാമിക ശരീഅത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഹിജ്റി കലണ്ടറുകൾ ഉപയോഗിക്കുന്നത് മാറ്റമില്ലാതെ തുടരും.
നിലവിൽ ഹിജ്റ വർഷ കലണ്ടർ അടിസ്ഥാനമാക്കിയാണ് സൗദിയിൽ എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളുടേയും ഇടപാടുകളുടേയും കാലാവധി നിശ്ചയിക്കുന്നത്. എന്നാൽ ഇതിൽ മാറ്റം വരുത്തി ഗ്രിഗോറിയൻ കലണ്ടർ അടിസ്ഥാനമാക്കണെന്നാണ് തീരുമാനം. ഇതിന് ചൊവ്വാഴ്ച റിയാദിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രി സഭാ യോഗം അംഗീകാരം നൽകി.
എന്നാൽ ഇസ്ലാമിക ശരീഅത്തിൻ്റെ വ്യവസ്ഥകളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഹിജ്റി കലണ്ടറിനെ ആശ്രയിക്കുന്നത് മാറ്റമില്ലാതെ തുടരുമെന്നും മന്ത്രിസഭ വ്യക്തമാക്കി. ഔദ്യോഗികവും നിയമപരവുമായ ചില പ്രവർത്തനങ്ങളിൽ സൗദി അറേബ്യ നേരത്തെ തന്നെ ഗ്രിഗോറിയൻ കലണ്ടറിന്റെ അടിസ്ഥാനത്തിൽ കാലയളവ് പരിഗണിക്കാൻ തുടങ്ങിയിരുന്നു. ഹിജ്രി കലണ്ടറാണ് രാജ്യത്ത് ആദ്യത്തെ ഔദ്യോഗിക കലണ്ടറായി ഉപയോഗിക്കുന്നത്. ഗ്രിഗോറിയൻ കലണ്ടറിനെ രണ്ടാം കലണ്ടറായുമാണ് പരിഗണച്ച് വരുന്നത്. ഗ്രിഗോറിയൻ കലണ്ടറിനെ അപേക്ഷിച്ച് വർഷത്തിൽ പതിനൊന്നോ പന്ത്രണ്ടോ ദിവസം കുറവായിരിക്കും ഹിജ്റി കലണ്ടറിൽ.