റിയാദ്: ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളുടെ എണ്ണത്തിൽ സൗദി അറേബ്യയിൽ ഈ വർഷം ആദ്യ പാദത്തിൽ രേഖപ്പെടുത്തിയത് ഗണ്യമായ വർധനവെന്ന് കണക്കുകൾ. പ്രതിവർഷം 78% വരെ വളർച്ചയാണ് ഈ മേഖലയിൽ രേഖപ്പെടുത്തുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സൗകര്യങ്ങൾ വർധിച്ചതോടെ രാജ്യത്തെ സർവീസ്ഡ് അപ്പാർട്ട്‌മെന്റുകളുടെ വാടകയിൽ 23% വരെ കുറവ് വന്നുവെന്ന് ഗസ്റ്റാറ്റ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ പ്രകാരം, 2025 ആദ്യ പാദത്തിൽ ലൈസൻസുള്ള ടൂറിസ്റ്റ് ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളുടെ എണ്ണം 5000 ആയി ഉയർന്നു. ഇതിൽ 2400 എണ്ണം ഹോട്ടൽ മേഖലയിലും 2600 എണ്ണം സർവീസ്ഡ് അപ്പാർട്ട്‌മെന്റ് മേഖലയിലുമാണ് ലൈസൻസുകൾ അനുവദിച്ചിട്ടുള്ളത്. സൗദി അറേബ്യയുടെ ടൂറിസം ഇൻഫ്രാസ്ട്രക്ചറിലെ വ്യക്തമായ വികസനത്തെയാണ് ഈ വളർച്ച പ്രതിഫലിപ്പിക്കുന്നതെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.